
ഗുരുവായൂരിൽ ഇന്ന് ബാണയുദ്ധം, ശീട്ടാക്കിയത് 870 പേർ.

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടം ക്ഷേത്രത്തിൽ തുടങ്ങിയതോടെ കളി ശീട്ടാക്കുന്നതിൻ്റെ തിരക്കിലാണ് ഭക്തർ.
ദിവസവും രാത്രി ക്ഷേത്രം നട അടച്ച് തൃപ്പുക കഴിയുമ്പോഴാണ് ക്ഷേത്രം വടക്കിനി മുറ്റത്ത് കൃഷ്ണനാട്ടം കളി ആരംഭിക്കുക.
ഇന്ന് 870 ഭക്തരാണ് ക്ഷേത്രത്തിൽ കൃഷ്ണനാട്ടം ശീട്ടാക്കിയിരിക്കുന്നത്
ബാണയുദ്ധമാണ് കഥ. അഭീഷ്ടകാര്യസിദ്ധി എന്ന പ്രാർഥനയിലാണ് ഭക്തർ കൃഷ്ണനാട്ടം ബാണയുദ്ധം കഥ വഴിപാട് നടത്തുന്നത്.

സെപ്റ്റംബർ 13, 19, 25 തീയതികളിലാണ് ഇനി ബാണയുദ്ധം കഥ . നാളെ (സെപ്റ്റംബർ 6 ) കാളിയമർദ്ദനമാണ് കഥ. ചൊവ്വാഴ്ചയും വിശേഷാൽ ദിവസങ്ങളും ഒഴിച്ചാൽ ഇനി മാർച്ച് 31 വരെ ക്ഷേത്രത്തിൽ തുടർച്ചയായി കൃഷ്ണനാട്ടം കളി ഉണ്ടാകും. 3000 രൂപയാണ് നിരക്ക്. നേരിട്ട് ക്ഷേത്രം അഡ്വാൻസ് കൗണ്ടർ വഴിയും ദേവസ്വം വെബ്സൈറ്റ്
(www.guruvayurdevaswom .in ) വഴി ഓൺലൈനായും ഭക്തർക്ക് കൃഷ്ണനാട്ടം വഴിപാട് മുൻകൂർ ശീട്ടാക്കാം.


പ്രസാദമായി രണ്ട് പേക്കറ്റ് പഴം പഞ്ച സാര, ഓരോ പേക്കറ്റ് വീതം വെണ്ണ, കളഭം എന്നിവയും ലഭിക്കും. രാത്രി അത്താഴ പൂജക്ക് ശേഷവും, അല്ലെങ്കിൽ പിറ്റേ ദിവസം ഉച്ചപൂജക്ക് നട അടക്കുന്നത് വരേയ്ക്കും പ്രസാദ കൗണ്ടറിൽ നിന്നും വാങ്ങാം .ഇന്ന് ഒറ്റ കളിയിലൂടെ ദേവസ്വത്തിന് ലഭിച്ചത് 26,10,000 രൂപയാണ്

