
വെങ്ങാട് ഗോകുലത്തിൽ പുതിയ ഷെഡുകൾ നിർമ്മിക്കും.

ഗുരുവായൂർ : മലപ്പുറത്തെ വെങ്ങാട് ഗോകുലത്തിൽ പശുക്കൾക്കായി ആറു മാസത്തിനകം പുതിയ ഷെഡുകൾ നിർമ്മിക്കാൻ ഗുരുവായൂർ ദേവസ്വം നടപടി. പൊതുമരാമത്ത് റോഡിന് സമീപമുള്ള ഗോകുലത്തിലെ മുഴുവൻ പശുക്കളെയും മുകൾ ഭാഗത്ത് , പരിസരവാസികളിൽ നിന്നും വളരെദൂരെയായിട്ടുള്ള വൃന്ദാവനം ഗോശാലയിലേക്ക് മാറ്റാനും ധാരണയായി.
വെങ്ങാട് ഗോകുലം സന്ദർശിക്കാനെത്തിയ ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥും ഭരണ സമിതി അംഗം കെ.എസ് ബാലഗോപാലും ദേവസ്വം മരാമത്ത് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വെങ്ങാട് ഗോകുലത്തിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
പശുക്കളുടെ സംരക്ഷണത്തിന് ആവശ്യമായ പുതിയ ഗോശാലകൾ നിർമ്മിക്കാൻ അടിയന്തിര നടപടി സ്വീകരിക്കും.
പുതിയ ഷെഡുകൾ നിലവിൽ വരെ പശുക്കളെ പാർപ്പിക്കുന്നതിനായി വൃന്ദാവൻ പാഡക്കിൽ മൂന്ന് ഷെഡുകളുടെ പ്രവർത്തി ആരംഭിച്ചു കഴിഞ്ഞു.ഇനിയും വൃന്ദാവൻ പാഡക്കിൽ മൂന്ന് താല്കാലിക ഷെഡുകൾ നിർമ്മിക്കുവാൻ നിർദ്ദേശം നൽകി.ഗോശാലയിലെ ചാണകവും മറ്റും നീക്കം ചെയ്യാൻ കരാറുകാരനോട് ദേവസ്വം ചെയർമാൻ കർശന നിർദേശം നൽകി. ഗോശാലയുമായി ബന്ധപ്പെട്ട മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാൻ ദേവസ്വം സാധ്യമായ നടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് ചെയർമാൻ എ.വി.ഗോപിനാഥ് നിർദ്ദേശം നൽകി.
