
ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ നാറ്റോ സഖ്യത്തിന്റെ ഇടപെടലിന് സാധ്യത

ദുബായ് : ജൂലൈ മാസത്തിന്റെ ആദ്യവാരത്തോടെ ഹോർമുസ് കടലിടുക്കിലെ ഉപരോധം പിൻവലിച്ചില്ലെങ്കിൽ, വാണിജ്യ കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ നാറ്റോ സഖ്യം സൈനിക ഇടപെടൽ നടത്തിയേക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് ആണ് മുതിർന്ന നാറ്റോ ഉദ്യോഗസ്ഥരെയും നയതന്ത്രജ്ഞരെയും ഉദ്ധരിച്ച് ഈ നിർണായക വിവരം പുറത്തുവിട്ടിരിക്കുന്നത്.
ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ഫെബ്രുവരി അവസാനം മുതൽ തന്ത്രപ്രധാനമായ ഈ കപ്പൽപ്പാത അടച്ചിട്ടത് ആഗോള ഊർജ്ജ വിപണിയെയും സാമ്പത്തിക മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. യുദ്ധം അവസാനിച്ച ശേഷം മാത്രമേ ഹോർമുസ് വിഷയത്തിൽ ഇടപെടുകയുള്ളൂ എന്നായിരുന്നു നാറ്റോയുടെ മുൻ നിലപാട്. എന്നാൽ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്ന സാഹചര്യത്തിലാണ് നാറ്റോ തങ്ങളുടെ മുൻകാല നിലപാടുകളിൽ മാറ്റം വരുത്തി നേരിട്ടുള്ള ഇടപെടലിന് ഇപ്പോൾ ഒരുങ്ങുന്നത്.
വാണിജ്യ കപ്പലുകൾക്ക് സൈനിക അകമ്പടി നൽകുക എന്ന ഈ പുതിയ ആശയത്തിന് നിരവധി നാറ്റോ അംഗരാജ്യങ്ങളുടെ പിന്തുണ ഇതിനോടകം ലഭിച്ചിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഇതുവരെ പൂർണ്ണമായൊരു ഔദ്യോഗിക സമവായത്തിൽ എത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമേരിക്കൻ ഇടപെടലുകളോട് മുൻപ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന പല രാജ്യങ്ങളും, വിലക്കയറ്റവും ഊർജ്ജ പ്രതിസന്ധിയും രൂക്ഷമാകുന്നതിനാൽ വരും ദിവസങ്ങളിൽ തങ്ങളുടെ നിലപാട് മയപ്പെടുത്താൻ നിർബന്ധിതരായേക്കും.
ജൂലൈ 7, 8 തീയതികളിൽ തുർക്കിയിലെ അങ്കാറയിൽ വെച്ച് നടക്കുന്ന നാറ്റോ രാജ്യങ്ങളുടെ വാർഷിക ഉച്ചകോടിയിൽ ഈ വിഷയം സുപ്രധാന ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള ക്രൂഡ് ഓയിൽ, പ്രകൃതിവാതക (LNG) വിതരണത്തിന്റെ ഇരുപത് ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ സുരക്ഷിതമായ ഗതാഗതം വേഗത്തിൽ പുനഃസ്ഥാപിക്കേണ്ടത് ആഗോള സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുപ്പിന് അത്യന്താപേക്ഷിതമാണ്

