
കണ്ടിയൂർ പട്ടത്ത് നമ്പീശൻ സ്മാരക ശിലയുടെ സമർപ്പണം നടത്തി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര കാര്യസ്ഥനായിരുന്ന കണ്ടിയൂർ പട്ടത്ത് നമ്പീശൻ്റെ ഓർമ്മയ്ക്കായി ക്ഷേത്രം വടക്കേ നടയിൽ നിർമ്മിച്ച സ്മാരകശിലയുടെ സമർപ്പണം നടത്തി. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് സമർപ്പണം നിർവഹിച്ചു. കണ്ടിയൂർ പട്ടത്തെ ഇപ്പോഴത്തെ അവകാശികളായ വാസുദേവൻ നമ്പീശൻ, ഭാര്യ നന്ദിനി നമ്പീശൻ, മരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.കെ. അശോക് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ.കെ. നാരായണനുണ്ണി, എൽ പി വിശ്വനാഥൻ , ടി ആർ ഹരിനാരായണൻ , പി ആർ ഹരി, വേണുഗോപാൽ, ഡോ. പി എൻ ഉണ്ണികൃഷ്ണൻ,പി എൻ കൃഷ്ണമൂർത്തി , സജീവൻ നമ്പിയത്ത്, എന്നിവരുൾപ്പെടെ നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ സന്നിഹിതരായി.
ഗുരുവായൂർ ക്ഷേത്രത്തിലെ കാര്യസ്ഥനായിരുന്നു പരമ ഭക്തനായിരുന്ന കണ്ടിയൂർ പട്ടത്ത് നമ്പീശൻ. പണ്ട് കാലത്ത് ഗുരുവായൂരപ്പൻ്റെ ആറാട്ട് ഗുരുവായൂരിനും കുന്ദംകുളത്തിനുമിടയ്ക്കുള്ള ചാട്ടുകുളത്തിലായിരുന്നു. ഒരിക്കൽ ഒരാറാട്ടു നാളിൽ നമ്പീശൻ അപായപ്പെട്ടു. ആ അത്താണി നിൽക്കുന്ന സ്ഥലത്തിന് സമീപത്തായിരുന്നു മൃതദേഹം കിടന്നത്. പക്ഷെ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല താനും. ചാട്ടുകുളത്തെ ആറാട്ട് കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് മടങ്ങിയ ആനകൾ ക്ഷേത്രക്കുളത്തിൻ്റെ മൂലയിൽ എത്തിയപ്പോൾ അവിടെ തന്നെ നിന്നു.

പാപ്പാൻമാർ ശ്രമിച്ചിട്ടും ആന അനങ്ങിയില്ല . എന്തോ കാരണമുണ്ടെന്ന് മനസിലാക്കി ക്ഷേത്രം അധികൃതർ പരക്കം പാഞ്ഞു . താമസിയാതെ നമ്പീശൻ്റെ മൃത്യ എല്ലാ വർക്കും ബോധ്യപ്പെട്ടു.ജ്യോതിഷിയുടെ നിർദ്ദേശപ്രകാരം കണ്ടിയൂർ പട്ടത്ത് കുടുംബത്തിൽ നിന്നും ഒരാൾ വന്ന് ആറാട്ടിന് മുൻപിൽ വന്ന് നിന്ന് “സങ്കടമില്ല” എന്ന് പറഞ്ഞപ്പോഴാണത്രേ ആന മുൻപോട്ട് നീങ്ങിയത്.

കാലങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആറാട്ട് രുദ്ര തീർത്ഥ കുളത്തിലാക്കി യെങ്കിലും ഇപ്പോഴും ആറാട്ട് ഗ്രാമപദക്ഷിണം അത്താണിയുടെ ഭാഗത്ത് എത്തുമ്പോൾ സകലവാദ്യങ്ങളും നിറുത്തി അപമൃത്യുവടഞ്ഞ കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ ഓർമ്മ പുതുക്കുന്നു. നമ്പീശന്റെ അനന്തരാവകാശികൾ വന്ന് സങ്കടമില്ലെന്ന് അറിയിച്ചതിനുശേഷം എഴുന്നെള്ളിപ്പും വാദ്യവും തുടരും.

നമ്പീശൻ്റെ മരണത്തിന് മുൻപും അത്താണി അവിടെ ഉണ്ടായിരുന്നു. അപായം സംഭവിച്ചതിൻ്റെ സ്ഥല നിർണയത്തിനായി ആ അത്താണി അവിടെ തന്നെ തുടർന്നു. ഗുരുവായൂരിൽ കാലാകാലങ്ങളിൽ പല പുരോഗമന പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ആ അത്താണി പൊളിച്ചു മാറ്റാൻ ആരും ധൈര്യപ്പെട്ടിട്ടില്ല.’

