
ക്യാമറക്കും ലെൻസുകൾക്കും തകരാർ 4.06 ലക്ഷം നൽകണം

തൃശൂർ : ക്യാമറക്കും ലെൻസുകൾക്കും തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ കൂടിയായ തൃശൂർ കോട്ടപ്പടി കണ്ടിക്കൽ വീട്ടിൽ ബൈജു.കെ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കിഴക്കേ കോട്ടയിലെ കലാ ക്യാമറ വേൾഡ് ഉടമ, തൃശൂർ കുരിയച്ചിറയിലെ ഏക്സസ് ഇലക്ട്രോണിക്സ് ഉടമ, എറണാകുളം വൈറ്റിലയിലെ മഡോണ കെയർ സെൻ്റർ ഉടമ, കൊച്ചിയിലെ സോണി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.

ഹർജിക്കാരൻ ക്യാമറയും ലെൻസുകളും വാങ്ങി ഉപയോഗിച്ചു വരവെ ഫോക്കസ് ഔട്ട് ആകുന്ന തകരാർ കാട്ടുകയുണ്ടായിട്ടുള്ളതാകുന്നു. കൂടാതെ ക്യാമറയുടെ ബോഡിക്കും തകരാറുണ്ടായിരുന്നു.സർവ്വീസിന് നൽകുമ്പോൾ വളരെ വൈകിയാണ് തിരിച്ചുകിട്ടിയിരുന്നത്.ക്യാമറയുടെ തകരാറുകൾ ഹർജിക്കാരന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ ശരിവെക്കുകയുണ്ടായി.
തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, ഉല്പന്നത്തിൻ്റെ നിർമ്മാതാവായ സോണി കമ്പനിയോട് ഉല്പന്നത്തിൻ്റെ വിലയായ 3,66,000 രൂപയും, കലാ ക്യാമറ വേൾഡിനോടും, ഏക്സസ് ഇലക്ട്രോണിക് സിനോടും മഡോണ കെയർ സെൻ്ററിനോടും മാനസിക ബുദ്ധിമുട്ടുകൾക്കും അസൗകര്യങ്ങൾക്കും പരിഹാരമായി 30,000 രൂപയും ചിലവിലേക്ക് 10,000 രൂപയും നൽകുവാനും കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.
