
ശബരിമലയിൽ ദുരിത ദർശനം , ഹൈക്കോടതി ഇടപെടണം : വി ഡി സതീശൻ

തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടുവെന്നും ഹൈക്കോടതി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു. മുന്നൊരുക്കങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം തടസമായെന്ന സര്‍ക്കാര്‍ വാദം അപഹാസ്യമാണ്. ശബരിമലയിലെ ‘ഭയാനക’ സാഹചര്യത്തിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്.ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിനു പിന്നാലെ തീര്‍ത്ഥാടന കാലവും സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവതാളത്തിലാക്കി. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടു. ശബരിമലയില്‍ ഭയാനകമായ അവസ്ഥയെന്നാണ് ദേവസ്വം പ്രസിഡന്‍റും പ്രതികരിച്ചിരിക്കുന്നത്. പന്ത്രണ്ടും പതിമൂന്നും മണിക്കൂര്‍ ക്യൂ നിന്നാണ് പലരും ദര്‍ശനം നടത്തുന്നത്. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാതെയും നിരവധി പേര്‍ മടങ്ങി. ദര്‍ശനം നടത്തിയ പലര്‍ക്കും പതിനെട്ടാം പടി ചവിട്ടാനായില്ലെന്ന അവസ്ഥയുമുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഒരുക്കാത്തതിനെ തുടര്‍ന്ന് ദര്‍ശനം കഴിഞ്ഞവര്‍ക്ക് നടപ്പന്തല്‍ വിട്ട് പുറത്തേക്ക് പോകാനാകാത്ത അവസ്ഥയാണ്. ഭക്തര്‍ക്ക് കുടിവെള്ളം നല്‍കാനുള്ള സംവിധാനം പോലും ഒരുക്കിയിട്ടില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും സര്‍ക്കാരും പെരുമാറിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് എല്ലാത്തിനും കാരണമെന്നാണ് ദേവസ്വം മന്ത്രിയും സര്‍ക്കാരും പറയുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങേണ്ട മുന്നൊരുക്കത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം തടസമായെന്ന് സര്‍ക്കാര്‍ പറയുന്നത് അപഹാസ്യമാണ്. ശബരിമലയുടെ വികസനമെന്ന പേരില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് ഇത്തവണത്തെ തീര്‍ത്ഥാടനം അലങ്കോലമാക്കിയത്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കിയതിന്‍റെ ഉത്തരവാദിത്തമെങ്കിലും ഏറ്റെടുക്കാന്‍ സര്‍ക്കാരും ദേവസ്വം മന്ത്രിയും തയാറാകണം. സ്വര്‍ണക്കൊള്ളയില്‍ പ്രതികളാകേണ്ട പി.എസ് പ്രശാന്തിന്‍റെ നേതൃത്വത്തിലുള്ള മുന്‍ ദേവസ്വം ബോര്‍ഡിനും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല. തിരക്ക് നിയന്ത്രിക്കാനും തീര്‍ത്ഥാടനം സുഗമമാക്കാനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ദേവസ്വത്തിന്‍റെയും സര്‍ക്കാരിന്‍റെയും അലംഭാവത്തെ തുടര്‍ന്ന് തീര്‍ത്ഥാടനത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ തന്നെ ശബരിമലയില്‍ ‘ഭയാനക സാഹചര്യം’ ഉണ്ടായതിനാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും വിഡി സതീശൻ പറഞ്ഞു.

ശബരിമല മണ്ഡലകാലം തുടങ്ങി 24 മണിക്കൂർ തികയുന്നതിനു മുൻപു തന്നെ സർക്കാർ സംവിധാനങ്ങളെല്ലാം പാളിയെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പതിനഞ്ചും ഇരുപതും മണിക്കൂറുകൾ കാത്തു നിന്ന ശേഷവും ദർശനം കിട്ടാതെ നൂറുകണക്കിനു തീർഥാടകരാണു മടങ്ങിപ്പോകുന്നത്. കാനന പാതയിലൊരിടത്തും ഇവർക്കു പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കിയില്ല. ശബരിമലയിലെ സ്ഥിതി ഭയാനകമാണെന്നു പുതുതായി ചുമതലയേറ്റ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പോലും തുറന്നു സമ്മതിച്ചത് സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് ചെന്നിത്തല പറഞ്ഞു.
ശബരിമലയിൽ തീർഥാടകരല്ല സർക്കാരിനു പ്രധാനമെന്നു വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു, ഭക്തരുടെ കാണിക്കയിലും സ്വർണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള സമ്പത്തിലുമാണ് സർക്കാരിനു കണ്ണ്. സ്വർണക്കൊള്ളയിൽ വശംകെട്ടു പോയ ദേവസ്വം ബോർഡും സർക്കാരും ഈ തീർഥാടന കാലത്തേക്കുള്ള ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല. സാധാരണ നിലയിൽ കേന്ദ്ര സേനയുടെ സേവനം ശബരിമലയിൽ ഉപയോഗപ്പെടുത്താറുണ്ട്. ഇത്തവണ അതുപോലുമുണ്ടായില്ല. ഒരു ലക്ഷത്തിലധികം ഭക്തർ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടും അവരെ നിയന്ത്രിക്കാൻ ആവശ്യമായ പൊലീസ് സംവിധാനം സർക്കാർ ഒരുക്കിയില്ല.
കുടിവെള്ളം, ലഘുഭക്ഷണം, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം എന്നിവയൊന്നും ഒരുക്കാതെയാണ് ലക്ഷക്കണക്കിനു തീർഥാടകരെ സന്നിധാനത്തേക്കു കടത്തി വിടുന്നത്. കെഎസ്ആർടിസി സൗകര്യങ്ങളടക്കം പാളി. നിലയ്ക്കലിൽ തീർഥാടകരെ മൃഗീയമായി മർദിക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങൾ പുറത്തു വിടുന്നത്.
ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരിന്റെ ഭരണ കാലത്ത് ഒരു വർഷം പോലും ശബരിമലയിൽ സ്വസ്ഥമായ തീർഥാടനം ഉണ്ടായില്ല. യുവതീ പ്രവേശനത്തിലൂടെ ശബരിമലയെ തകർക്കാൻ ശ്രമിച്ചവർ പിന്നീടു ദേവന്റെ സ്വത്തായ സ്വർണം കവർച്ച ചെയ്ത് ക്ഷേത്ര വിശുദ്ധിക്കു കളങ്കമുണ്ടാക്കി. ഇപ്പോൾ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ പുതിയ തീർഥാടന കാലത്ത് അപകടകരമായ തരത്തിൽ തീർഥാടകരെ കടത്തിവിട്ട് വീണ്ടും വൻ പ്രതിസന്ധിയാണു സൃഷ്ടിച്ചത് അദ്ദേഹം കൂട്ടിച്ചേർത്തു
