
നഗരസഭ ദുർഭരണം ,കോൺഗ്രസിന്റെ “ഗുരുവായൂർ മോചന യാത്ര”

ഗുരുവായൂർ :കഴിഞ്ഞ കാൽ നൂറ്റാണ്ടായി തുടരുന്ന ഇടതുമുന്നണി ഭരണത്തിൻ്റെ കെടുകാര്യസ്ഥതകൾ തുറന്ന് കാട്ടി കുറ്റവിചാരണനടത്തുന്നതിനായി കോൺഗ്രസ്സ് ഗുരുവായൂർ മുനിസിപ്പൽ കമ്മറ്റിയുടെനേതൃത്വത്തിൽ ഓക്ടോബർ 9,10,11 തിയ്യതികളിൽ c മോചനയാത്ര എന്ന പേരിൽ പദയാത്ര നടത്തുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 9 ന് രാവിലെ 9 മണിക്ക് മല്ലാട് സെൻ്ററിൽ കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം ടി എൻ പ്രതാപൻ യാത്ര ഉദ്ഘാടനം ചെയ്യും.

അന്ന് പൂക്കോട് മേഖലയിൽ സഞ്ചരിക്കുന്ന യാത്ര മണിഗ്രാമിൽ സമാപിക്കും. 10 ന് രാവിലെ 9 മണിക്ക് ഗുരുവായൂർ മേഖലയിലെ യാത്ര ഡി സി സി സെക്രട്ടറി ടി എസ് അജിത് തിരുവെങ്കിടം സെൻ്ററിൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് കിഴക്കെ നടയിൽ ഗാന്ധി പ്രതിമക്ക് മുൻപിൽ സമാപിക്കും. തൈക്കാട് മേഖലയിലെ യാത്ര 11 ന് രാവിലെ 9 മണിക്ക് പഞ്ചാര മുക്കിൽ യു.ഡി. എഫ് ജില്ലാ ചെയർമാൻ ടി വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും.വൈകീട്ട് 5 മണിക്ക് ചൊവ്വല്ലൂർപടി സെൻ്ററിൽ നടക്കുന്ന സമാപന സമ്മേളനം മുൻ ഡി സി സി പ്രസിഡൻ്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും. 40 ഓളം പദ്ധതി കളുമായി ബന്ധപ്പെട്ട ആരോപണങ്ങളടങ്ങിയ കുറ്റപത്രവുംസമർപ്പിക്കുന്നുണ്ട്.

വാർത്തസമ്മേളനത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത്, മണ്ഡലം പ്രസിഡണ്ടുമാരായ ഒ കെ ആർ മണികണ്ഠൻ, ആൻ്റോ തോമാസ്, ബി.വി ജോയ്, പ്രതിപക്ഷ ഉപനേതാവ് കെ.പി എ റഷീദ്, കോ-ഓർഡിനേറ്റർ ആർ രവികുമാർ സി.എസ്.സൂരജ്എന്നിവർ പങ്കെടുത്തു
നഗരസഭ ഭരണത്തിനെതിരെയുള്ള
കുറ്റപത്രം
- ക്ഷേത്ര നഗരിയിലും പ്രാന്ത പ്രദേശങ്ങളിലും രൂക്ഷമായ തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കാൻ നടപടി സ്വീകരിച്ചില്ല. ABC വന്ധ്യകരണ പദ്ധതി സമ്പൂർണ്ണ പരാജയം
- നിലാവ് പദ്ധതി സമ്പൂർണ്ണ പരാജയം. തെരുവ് വിളക്കുകൾ LED ആക്കുമെന്ന വാഗ്ദാനം നടപ്പിലാക്കിയില്ല. തെരുവ് വിളക്കുകൾ യഥാ സമയം റിപ്പയർ ചെയ്യാൻ വീഴ്ച വരുത്തുന്നതിനാൽ പലയിടത്തും തെരുവ് വിളക്കുകൾ കത്തുന്നില്ല
- ജൈവ മാലിന്യ ശേഖരണത്തിനുള്ള യൂസർഫീ അന്യായമായി വർദ്ധിപ്പിച്ച് ജനങ്ങളുടെ മേൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിച്ചു.
- നഗരസഭയുടെ ഉൾ പ്രദേശ റോഡുകൾ തകർന്ന് സഞ്ചാരയോഗ്യമല്ലതെ ആയിരിക്കുന്നു.
- കൊതുക് ശല്യം അതിരൂക്ഷമായിരിക്കുന്നു. കൊതുക് നിർമ്മാർജ്ജനത്തിന് നടപടി സ്വീകരിക്കുന്നില്ല
- വീട് നികുതി അന്യായമായി വർദ്ധിപ്പിച്ചു. വർഷം തോറും 5 % വർദ്ധനവ് വരുത്തി ജനങ്ങൾക്ക് സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നു
- നഗരസഭയിലെ ഫ്ലാറ്റുകൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ അനുവദിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കിയില്ല.
- നഗരസഭയുടെ കീഴിലുള്ള ഹെൽത്ത് സെൻ്ററിൽ ഡോക്ടർ മാരുടെ കുറവ് മൂലം പല സമയങ്ങളിലും ഓ പി പ്രവർത്തിക്കുന്നില്ല. രോഗികളെ കിടത്തി ചികിൽസ നടത്തുന്നതിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
- നഗരസഭയുടെ കീഴിലുള്ള ആയുർവേദ ആശുപത്രി കെട്ടിടം പ്ലാനോ പദ്ധതിയോ ഇല്ലാതെ പൊളിച്ചു നീക്കി. പുതിയ കെട്ടിട നിർമ്മാണം ഇതു വരെ ആരംഭിച്ചിട്ടില്ല. ഡോക്ടർമാർ ലീവെടുത്താൽ ബദൽ സംവിധാനം ഇല്ല.
- അശാസ്ത്രീയമായി നടപ്പിലാക്കുന്ന മാസ്റ്റർ പ്ലാൻ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. മാസ്റ്റർ പ്ലാനിൻ്റെ മറവിൽ ഉദ്യോഗസ്ഥ ലോബിയുടെ വഴി വിട്ട നീക്കങ്ങൾ അഴിമതിക്ക് കാരണമാകുന്നു
- അഴുക്ക്ചാൽ പദ്ധതി സമ്പൂർണ്ണ പരാജയം. ഗുണമേൻമ ഇല്ലാത്തതും വ്യാസം കുറഞ്ഞതുമായ പൈപ്പുകൾ ഉപയോഗിച്ചതിനാൽ മലിന ജലം പുറത്തേക്ക് വന്നു തീർത്ഥാടകർക്ക് മൂക്ക് പൊത്തി നടക്കേണ്ടി വരുന്നു. സ്വീവേജ് പ്ലാൻ്റ് പ്രവർത്തന ക്ഷമമല്ല.
- ലൈഫ് പദ്ധതി പ്രകാരം ഉള്ള വീടുകളുടെ നിർമ്മാണത്തിന് ഘട്ടം ഘട്ടമായി അനുവദിക്കേണ്ട തുക ഇനിയും അനുവദിച്ചിട്ടില്ല.
- പൊതു മരാമത്ത് പ്രവർത്തികൾ വൈകിപ്പിച്ച് എസ്റ്റിമേറ്റ് തുക അന്യായമായി വർദ്ധിപ്പിച്ച് അഴിമതിക്ക് കളമൊരുക്കുന്നു. പ്രധാന പ്രവർത്തികൾ ചെയ്യുന്ന ഊരാളുങ്കൽ ലേബർ സംഘത്തെ വഴിവിട്ട് സഹായിക്കുന്നതിനാണ് എസ്റ്റിമേറ്റ് വർദ്ധിപ്പിക്കുന്നത്.
- നഗരസഭയുടെ ബസ്സ് സ്റ്റാൻഡ് നിർമാണത്തിനായി ആസ്തി പണയം നൽകി കോടി കണക്കിന് രൂപ ഉയർന്ന പലിശ നിരക്കിൽ കേരള ബാങ്കിൽ നിന്നും വായ്പ എടുത്ത് നഗരസഭയെ കട കെണിയാലാക്കുന്നു.
- നഗരസഭ ലൈബ്രറി ഇത് വരെയും ഡിജിറ്റലൈസ് ചെയ്തിട്ടില്ല.
- നവോത്ഥാന നായകർക്ക് ഉചിതമായ സ്മാരകങ്ങൾ നിർമ്മിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കിയില്ല.
- അശാസ്ത്രിയമായ കാനനിർമ്മാണം പല മേഖലകളിലും വെള്ള കെട്ടുണ്ടാക്കുന്നു
- നഗരസഭ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ നിന്നും ഗുണമേന്മ ഇല്ലാത്ത വളം വാങ്ങിക്കുന്നതിന് കർഷകരെ നിർബ്ബന്ധിക്കുന്നു.
- ചാവക്കാട് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ മറ്റ് കായിക വിനോദങ്ങൾ നടത്താനാവാത്ത വിധം രാഷ്ട്രീയ താൽപര്യത്തിന് വിധേയമായി ഫുട്ബാൾ ടർഫ് ആക്കി. തൈക്കാട് ഗ്രൗണ്ടിൽ കായിക പരിശീലനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. കായിക മൽസരങ്ങൾ സംഘടിപ്പിക്കുന്നതിന് ഇപ്പോഴും മെച്ചപ്പെട്ട സൗകര്യം ഇല്ല.
- മേൽപ്പാലത്തിന് താഴെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും ഒളിത്താവളവുമായി മാറി.
- വന്യമൃഗ ശല്യം മൂലം വ്യാപകമായ കൃഷി നാശം ഉണ്ടാകുന്നു. വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിൽ സമ്പൂർണ്ണ പരാജയം.
- തനത് ഫണ്ട് വർദ്ധിപ്പിക്കുന്നതിന് ക്രിയാത്മകമായി യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ വാർഡുകളിലെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക ലഭിക്കുന്നില്ല.
- ചാവക്കാട് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ പ്ലാസ്റ്റിക്ക് ടർഫ് നിർമ്മിച്ചും, ഓഫീസ് പരിസരത്തെ വൃക്ഷങ്ങൾ വെട്ടിമാറ്റിയും പരിസ്ഥിതി സംരക്ഷണത്തിൽ പരാജയം.
- വികസന പദ്ധതികൾക്കായി ബഡ്ജറ്റിൽ 320 കോടി നീക്കി വക്കുകയും അതേ സമയം കേവലം 50 കോടി വീതം മാത്രം മൂന്ന് പദ്ധതികൾക്കായി നീക്കിവച്ച് ജനങ്ങളെ കബളിപ്പിക്കുന്നു. ( മുനിസിപ്പൽ ഓഫീസ് നവീകരണം, അലോപതി ആശുപത്രി, മമ്മിയൂർ ഫ്ലൈ ഓവർ )
- ആവശ്യമായ സ്ഥലം ഉണ്ടായിട്ടും തൈക്കാട് ഹെൽത്ത് സെൻ്റർ ലാബറട്ടറി ബ്ലോക്ക് നിർമ്മാണം നടത്തിയില്ല
26.അപകടാവസ്ഥയിലായ പടിഞ്ഞാറെ നട മിനി മാർക്കറ്റ് നവീകരിക്കുന്നതിനും, ചൊവ്വല്ലൂർ പടി മാർക്കറ്റ് ശോച്യാവസ്ഥ പരിഹരിക്കുന്നതിനും നടപടി ഇല്ല - പൂക്കോട് മേഖലയിൽ അറവ് ശാലക്ക് വേണ്ട സ്ഥലം ലഭ്യമായിട്ടും ഇതുവരെയും നിർമ്മാണം ആരംഭിച്ചിട്ടില്ല.
- കൊച്ചിൻ ഫ്രോണ്ടിയർ തോടിൽ കണ്ടാണിശ്ശേരിയേയും തൈക്കാടിനെയും ബന്ധിപ്പിക്കുന്ന പാലം നിർമ്മാണം നടത്തിയില്ല.
- കാനോലി കനാലിൻ്റെ സമീപ പ്രദേശങ്ങളായ വാഴപ്പിള്ളി, ചക്കംകണ്ടം മേഖലയിൽ അനുഭവപ്പെടുന്ന ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചില്ല.
- പൂക്കോട് ഹരിദാസ് നഗറിലുള്ള വ്യവസായ എസ്റ്റേറ്റിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചില്ല.
- കൊച്ചിൻ ഫ്രോണ്ടിയർ തോടിൻ്റെ സംരക്ഷണ ഭിത്തി തകർന്നത് പുനർനിർമ്മാണം നടത്താതിനാൽ നിലവിലെ 5, 6 7 വാർഡുകളിൽ വെള്ളം കയറി കൃഷി നാശവും വെള്ളപ്പൊക്കവും ഉണ്ടാകുന്നു.
- മമ്മിയൂർ ജംഗ്ഷനിലെ ഗതാഗത കുരുക്കിന് ഇത് വരെയും പരിഹാരം കണ്ടിട്ടില്ല.
- തിരുവെങ്കിടം അടിപ്പാത യഥാർത്ഥ്യമാക്കുന്നതിന് നഗരസഭ മുൻ കൈ എടുക്കുന്നില്ല
- വടക്കോട്ട് തിരുനാവായ റെയിൽ പാത യാഥാർത്ഥ്യമാക്കുന്നതിന് നഗരസഭ എന്ന നിലയിൽ ഒരു ശ്രമവും നടത്തുന്നില്ല. കോവിഡ് കാലത്ത് റദ്ദാക്കിയ പാസഞ്ചർ പുനസ്ഥാപിക്കുന്നതിന് ഒരു സമ്മർദവും ചെലുത്തുന്നില്ല.
- കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത തെളിനീരൊഴുകും നവകേരളം പദ്ധതി സമ്പൂർണ്ണ പരാജയം. പദ്ധതിക്കായ് എടുത്ത വലിയ തോടിൽ മലിന ജലം കെട്ടി കിടക്കുന്നു.
- പൂക്കോട് കൊളാടി പറമ്പ് തോടിൻ്റെ സംരക്ഷണ ഭിത്തി തകർന്നത് ഇത് വരെയും പുനർ നിർമ്മാണം നടത്തിയില്ല.
- ഭരണത്തിൽ വ്യാപകമായ ധൂർത്ത് നടക്കുന്നു
- നഗരസഭയിൽ തങ്ങളുടെ ആജ്ഞാനുവർത്തികൾക്ക് പിൻവാതിൽ നിയമനങ്ങൾ നൽകുന്നു
- പി ആർ വർക്കിലൂടെ ഇല്ലാത്ത നേട്ടങ്ങൾ പ്രചരിപ്പിച്ച് ഭരണം നടത്തുന്നു
- ചൂൽപ്രം ട്രഞ്ചിംഗ് ഗ്രൗണ്ട് പൂങ്കാവനമാക്കിയെന്ന് അവകാശപ്പെടുമ്പോഴും പരിസര പ്രദേശങ്ങളിൽ ദുർഗന്ധം വമിക്കുകയും മലിനജലം പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നു.