
ഹോട്ടൽ ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ലേബര്‍ ഓഫിസര്‍ അറസ്റ്റിൽ

ഗുരുവായൂര്‍ : ക്ഷേത്ര നടയിലെ പ്രമുഖ ഹോട്ടലുടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയ അസി. ലേബര്‍ ഓഫിസര്‍ അറസ്റ്റില്‍. ചാവക്കാട് അസി. ലേബര്‍ ഓഫീസറായിരുന്ന കെ.എ. ജയപ്രകാശിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

ഹോട്ടലില്‍ താത്ക്കാലിക ജോലിക്കാര്‍ കൂടുതലായതിന് നടപടിയെടുക്കാതിരിക്കാന്‍ എന്ന പേരിലാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കഴിഞ്ഞ ആഗസ്റ്റ് 30ന് ഹോട്ടലില്‍ പരിശോധന നടത്തിയപ്പോഴാണ് സ്ഥാപനത്തില്‍ താല്‍ക്കാലിക ജീവനക്കാര്‍ കൂടുതല്‍ ആണെന്നും കാണേണ്ടത് പോലെ കണ്ടാല്‍ എല്ലാം ശരിയാക്കിത്തരാം എന്നു ജയപ്രകാശ് പറഞ്ഞതെന്ന് പരാതിക്കാരന് പറഞ്ഞു.
തുടര്‍ന്ന് ജയപ്രകാശ് ഹോട്ടല്‍ മാനേജരുടെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ നോട്ടീസ് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയത്രേ. സെപ്തംബര്‍ 10ന് ലേബര്‍ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് അയക്കുകയും ചെയ്തു. അതിന് ശേഷം ജയപ്രകാശ് മാനേജരെ വീണ്ടും ഫോണില്‍ വിളിച്ച് 16ന് ഓഫീസില്‍ എത്തിയാല്‍ മതിയെന്ന് അറിയിച്ചു. തുടര്‍ന്ന് ഹോട്ടല്‍ മാനേജര്‍ ലേബര്‍ ഓഫീസില്‍ എത്തി ജയപ്രകാശിനെ കണ്ടു.

നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ 10,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെടുകയും ആദ്യപടിയായി 5000 രൂപ നിര്‍ബന്ധിച്ച് വാങ്ങുകയും ചെയ്തു. ഇതിനിടെ ജയപ്രകാശിനെ ചാവക്കാട് നിന്ന് കാക്കനാട് ലേബര്‍ ഓഫീസിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഈ വിവരം മാനേജരില്‍ നിന്നും മറച്ചുവെച്ച് വീണ്ടും ഫോണില്‍ വിളിച്ച് ബാക്കി തുകയായ 5000 ഗൂഗിള്‍ പേ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഗൂഗിള്‍ പേക്ക് സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ നേരിട്ട് വന്ന് പണം വാങ്ങിക്കൊള്ളാമെന്ന് അറിയിച്ചു.
ഇക്കാര്യം മാനേജര്‍ വിജിലന്‍സിനെ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ പണം വാങ്ങാന്‍ ഹോട്ടലിലെത്തിയ ജയപ്രകാശിനെ കാത്ത് നിന്ന് വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.