
മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കൊല്ലം : വീട്ടുപടിക്കലെത്തി സെപ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് യൂണിറ്റ് ഉദ്ഘാടനം ജില്ലാ ആയുര്‍വേദ ആശുപത്രിമുറ്റത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തത് നിർവഹിച്ചു.

സംസ്ഥാനത്താകെ വ്യാപിപ്പിക്കാവുന്ന മാതൃകാപരമായ മുന്നേറ്റമാണ് ജില്ലാ പഞ്ചായത്തിന്റേതെന്നും ക്ലസ്റ്റർ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മൊബൈൽ സെപ്‌റ്റേജ് യൂണിറ്റ് സേവനം ലഭ്യമാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ പഞ്ചായത്താണ് കൊല്ലമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കേരളത്തിൽ 19 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ശുചിത്വമുള്ള പൊതുസമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് നിർണായകമാണെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍ അധ്യക്ഷനായി. 95 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ രണ്ട് യൂണിറ്റുകള്‍ പൊതുജനങ്ങൾക്ക് നിശ്ചിത തുക അടച്ച് ഓൺലൈനായി ബുക്ക് ചെയ്യാമെന്നും ആവശ്യാനുസൃതം ഒരു മൊബൈൽ സെപ്റ്റേജ് യൂണിറ്റുക്കൂടി നിരത്തിലിറക്കുമെന്നും അദ്ദേഹം അറിയിച്ചു. യൂണിറ്റ് ജൂലൈ ഒന്നു മുതൽ പ്രവർത്തനമാരംഭിക്കും. സേവന നിരക്കും മറ്റു മാനദണ്ഡങ്ങളും ജില്ലാ പഞ്ചായത്ത് ഉടൻ പുറത്തുവിടും. വിശദവിവരങ്ങൾക്കും ബുക്കിങ്ങിനും 8943198777 എന്ന നമ്പറിൽ ബന്ധപ്പെടാം.
ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.കെ.സയൂജ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നജീബത്ത്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വസന്ത രമേശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.ബാൾഡുവിൻ, ബ്രിജേഷ് എബ്രഹാം, അഡ്വ.സി.പി സുധീഷ് കുമാര്‍, പ്രിജി ശശിധരന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ്, ജില്ല ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.അനില്‍കുമാര്‍, ആയുര്‍വേദ ആശുപത്രി സി.എം.ഒ ഡോ.ഷെര്‍ളി എന്നിവര്‍ പങ്കെടുത്തു.