
ഗുരുവായൂരിൽ ആനയില്ല ശീവേലി നടന്നു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കംകുറിച്ച് ഇന്ന് രാവിലെ ‘ആനയില്ലാ ശീവേലി’ നടന്നു. ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായി ആനയില്ലാതിരുന്ന കാലഘട്ടത്തെ അനുസ്മരിച്ചാണ് ചടങ്ങ് നടത്തുന്നത്. കീഴ്ശാന്തി മുള മംഗലം ഹരി നമ്പൂതിരി ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പ് കൈയിലെടുത്ത് മൂന്ന് പ്രദക്ഷിണം വച്ചു.

പഴയകാലത്ത് കൊച്ചി രാജ്യത്തെ ക്ഷേത്രങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവന്നായിരുന്നു ക്ഷേത്രച്ചടങ്ങുകൾ നടത്തിയിരുന്നത്. സാമൂതിരിയുടെ കൈവശമുള്ള ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഒരു വർഷം കൊച്ചി രാജാവ് ആനകളെ അയച്ചില്ല. തുടർന്ന് ക്ഷേത്രോത്സവത്തിന് ആനയില്ലാതെ ശീവേലി നടത്തേണ്ടിവന്നു.
അന്ന് ഉച്ചകഴിഞ്ഞ് തൃക്കണാമതിലകം ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനകൾ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഓടിയെത്തിയെന്നും ഐതിഹ്യമുണ്ട്. ഇതിന്റെ ഓർമ്മ പുതുക്കാനാണ് ഉത്സവാരംഭ ദിനത്തിൽ രാവിലെ ആനയില്ലാതെ ശീവേലിയും ഉച്ചകഴിഞ്ഞ് ആനയോട്ടവും നടത്തുന്നത്.
