
ഗുരുവായൂരപ്പന് ബ്രഹ്മകലശം അഭിഷേകം ചെയ്തു.

ഗുരുവായൂര്‍: നാരായണ മന്ത്രം അലയടിച്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് ബ്രഹ്മകലശം അഭിഷേകം ചെയ്തു. രാവിലെ പന്തീരടീപൂജയടക്കമുള്ള പതിവുപൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷം, സഹസ്രകലശം അഭിഷേകമാരംഭിച്ചു. കലശമണ്ഡപമായ കൂത്തമ്പലത്തില്‍ ആയിരം കുംഭങ്ങളില്‍ ശ്രേഷ്ടദ്രവ്യങ്ങള്‍ നിറച്ച്, പൂജനടത്തി ചൈതന്യവത്താക്കിയ കലശങ്ങള്‍, 13 കീഴ്ശാന്തി കുടുംബങ്ങളിലെ കീഴ്ശാന്തി നമ്പൂതിരിമാര്‍ കൈമാറി ശ്രീലകത്തെത്തിച്ച് അഭിഷേകം ചെയ്തു. മൂന്നുമണിക്കൂറോളം ചടങ്ങ് നീണ്ടുനിന്നു.

തുടര്‍ന്ന് വെഞ്ചാമരം, മുത്തുകുട, ആലവട്ടം, നാദസ്വരം, പരിശവാദ്യം, ഇടുതുടി, വീരാണം, വലിയ പാണി എന്നീ വാദ്യങ്ങളുടെ അകമ്പടിയില്‍ അകമ്പടിയില്‍ ബ്രഹ്മകലശം ശ്രീലകത്തേക്ക് എഴുന്നെള്ളിച്ചു. ക്ഷേത്രം മേല്‍ശാന്തി ശ്രീജിത് നമ്പൂതിരിയാണ് കലശം ശ്രീലകത്തേക്ക് എഴുന്നെള്ളിച്ചത്. നീരാജ്ഞനം കലശം മേച്ചേരി ശ്രീകാന്ത് നമ്പൂതിരിയും, കര്‍ക്കരി കലശം മുളമംഗലം ഹരി നമ്പൂതിരിയും മുന്നില്‍നീങ്ങി. തൊട്ടുപുറകില്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ബ്രഹ്മകലശത്തിന് മുന്നില്‍ അനുഗമിച്ചു. 11 ന് ക്ഷേത്രം തന്ത്രി കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ചൈതന്യപൂരിതമായ ബ്രഹ്മകലശം ശ്രീഗുരുവായൂരപ്പന്റെ മൂലവിഗ്രഹത്തില്‍ അഭിഷേകം ചെയ്തു. തന്ത്രിമാരായ ഹരി നമ്പൂതിരിപ്പാട്, സതീശന്‍ നമ്പൂതിരിപ്പാട് എന്നിവരും ബ്രഹ്മകലശാഭിഷേകത്തിന് ശ്രീലകത്ത് സന്നിഹിതരായിരുന്നു. ബ്രഹ്മകലശം എഴുന്നെള്ളിയ്ക്കുന്നതും, അഭിഷേകം ചെയ്യുന്നതും ദര്‍ശിക്കാനായി എത്തിയ ഭക്തരെകൊണ്ട് ക്ഷേത്രസന്നിധി നിറഞ്ഞു കവിഞ്ഞിരുന്നു.

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍, ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ക്ഷേത്രം ഡി എ പ്രമോദ് കളരിയ്ക്കല്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഉത്സവത്തിന്റെ ആദ്യദിവസമായ നാളെ രാവിലെ ഏഴിന് ”ആനയില്ലാ ശീവേലി”യും, ഉച്ചതിരിഞ്ഞ് മൂന്നിന് ആനയോട്ടവും നടക്കും. കുംഭമാസത്തിലെ പൂയം നക്ഷത്രമായ തിങ്കളാഴ്ച സന്ധ്യക്ക് ആചാര്യവരണ ചടങ്ങുകള്‍ക്കുശേഷം ക്ഷേത്രം തന്ത്രിമാര്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന താന്ത്രിക കര്‍മ്മങ്ങള്‍ക്ക് ശേഷം മൂലവിഗ്രഹത്തില്‍ നിന്നും ചൈതന്യം ആവാഹിച്ച് സ്വര്‍ണ്ണ ധ്വജത്തില്‍ സപ്തവര്‍ണ്ണ കൊടിയേറ്റുതോടെ 10-ദിവസം നീണ്ടുനില്‍ക്കുന്ന ഗുരുവായൂര്‍ ഉ ത്സവത്തിന് തുടക്കമാകും.
ക്ഷേത്രോത്സവം തുടങ്ങിയാല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും, മറ്റ് മൂന്ന് പ്രത്യേക വേദികളിലുമായി കലാപരിപാടികള്‍ ആരംഭിയ്ക്കും. ഉത്സവത്തോടനുബന്ധിച്ച് ഭക്തര്‍ക്ക് കഞ്ഞിയും, പുഴുക്കുമാണ് ഉത്സവനാളില്‍ പ്രസാദമായി നല്‍കുക. ഉത്സവത്തിന്റെ രണ്ടാം ദിവസം മുതല്‍ ഭഗവാന്റെ തങ്കതിടമ്പ് വടക്കെനടയില്‍ സ്വര്‍ണ്ണ പഴുക്കാമണ്ഡപത്തില്‍ എഴുന്നെള്ളിച്ചുവയ്ക്കും. ഉത്സവനാളുകളില്‍ നടക്കുന്ന കാഴ്ചശീവേലിക്ക് പ്രഗത്ഭരുടെ പ്രമാണത്തിലുള്ള മേളവും അരങ്ങേറും. 18 ന് ഭഗവാന്റെ പള്ളിവേട്ടയും, 19-ന് ആറാട്ടിനുശേഷം കൊടിയിറക്കത്തോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് സമാപനമാകും.