Post Header (woking) vadesheri

ജില്ലയ്ക്കായി സാംസ്കാരിക കലണ്ടർ തയ്യാറാക്കും: മന്ത്രി കെ രാജൻ

Above Post Pazhidam (working)

തൃശൂർ : ജില്ലയിലെ ഒരു വർഷക്കാലത്തെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സാംസ്ക്കാരിക കലണ്ടർ തയ്യാറാക്കി അവതരിപ്പിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. തൃശൂരിലെ വിവിധ കലാ-സാംസ്കാരിക- ഉത്സവ കേന്ദ്രങ്ങളെ സംബന്ധിച്ച വിവരങ്ങൾ ചേർത്ത് വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് ഉപകാരപ്പെടും വിധം വേണം കലണ്ടർ അവതരിപ്പിക്കാൻ. അത്രയേറെ വൈവിധ്യങ്ങൾ നിറഞ്ഞ കലാസാംസ്കാരിക പരിപാടികളാണ് വിവിധ സമയങ്ങളിലായി നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഡിടിപിസിക്കൊപ്പം ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും തൃശൂര്‍ കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Arya bhavan inner

Second Paragraph  Sarovaram(working)

ജില്ലയുടെ സാംസ്കാരിക പ്രവർത്തനങ്ങളുടെ കലണ്ടർ അവതരിപ്പിക്കാൻ കഴിഞ്ഞാൽ അതിന്റെ അടിസ്ഥാനത്തിൽ പരിപാടികൾ ചിട്ടപ്പെടുത്താനും കൃത്യയോടെ അവ മുന്നോട്ടുകൊണ്ടുപോകാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Third paragraph Saravan bhavan

തൃശൂരിന്റെ തനത് കലാരൂപമായ പുലിക്കളിയുടെ സംരക്ഷണത്തിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാനുള്ള നടപടി സ്വീകരിക്കും. ജില്ലയുടെ കലാമുഖം എന്ന നിലയില്‍ പുലിക്കളിയെ അവതരിപ്പിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളുക.
കോവിഡ് മഹാമാരി കലാകാരന്‍മാര്‍ക്കിടയില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പുലിക്കളി സംഘങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ കണ്ടെത്തി പുതിയ തലമുറയെ ഈ കലാരൂപത്തിലേക്ക് ആകർഷിക്കുന്ന വിധത്തിലുള്ള പരിപാടികൾ തയ്യാറാക്കും.
ഈ കലാരൂപത്തെ സംരക്ഷിക്കാന്‍ ഒരു സ്ഥിരം സംവിധാനം സജ്ജമാക്കുന്നതിനുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

First Paragraph Jitesh panikar (working)

വലിയ പ്രതിസന്ധിക്കിടെ കടന്നു പോകുമ്പോഴും പ്രയാസങ്ങളില്ലാത്ത വിധം ഓണം എല്ലാവരും ആഘോഷിക്കണമെന്നാണ് സർക്കാർ തീരുമാനിച്ചത്. ഓണക്കിറ്റും സാമൂഹിക ക്ഷേമ പെൻഷനും കൈമാറി സർക്കാരും ഓണാഘോഷങ്ങൾക്കൊപ്പം ചേർന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഓണക്കാലം സമൃദ്ധമാക്കാനുള്ള നടപടികളാണ് സർക്കാർ കൈക്കൊണ്ടതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ഓണത്തിന് ആരും വിശന്നിരിക്കരുതെന്നായിരുന്നു സർക്കാരിന്റെ തീരുമാനം. ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഒട്ടനവധി ആഘോഷങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു. സമത്വവും ഒത്തൊരുമയുമുള്ള ഒരു മാതൃകാ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന കാലം കൂടിയാണ് ഓണം. എല്ലാവരും ഒന്നാകുന്ന ഒരു ഓണമായി ഇത്തവണത്തെ ആഘോഷങ്ങൾ മാറട്ടെയെന്നും മന്ത്രി ആശംസിച്ചു.

നായ്ക്കനാലിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ കലാ- സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖർ ജില്ലയുടെ ഓണവിളംബരത്തിന് സാക്ഷിയായി.
പഞ്ചവാദ്യത്തോടെ ആരംഭിച്ച ഓണാഘോഷ പരിപാടിയുടെ ആദ്യദിനത്തിൽ കലാമണ്ഡലം സംഘത്തിന്റെ നൃത്തശില്‍പം, നന്ദകിഷോര്‍ അവതരിപ്പിച്ച വണ്‍മാന്‍ കോമഡി ഷോ, ആല്‍മരം മ്യൂസിക് ബാന്‍ഡിന്റെ സംഗീതവിരുന്ന് തുടങ്ങി കലാവിരുന്നുകളും കാണികൾക്ക് മുന്നിലെത്തി.

ചടങ്ങിൽ പി ബാലചന്ദ്രന്‍ എംഎൽഎ അധ്യക്ഷനായി.
മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ, എംഎൽഎമാരായ ഇ ടി ടൈസൺ മാസ്റ്റർ, എ സി മൊയ്തീൻ, എൻ കെ അക്ബർ, ജില്ലാ കലക്ടര്‍ ഹരിത വി കുമാർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കലാമണ്ഡലം ഗോപി ആശാൻ , ടി എൻ പ്രതാപൻ എം പി, സംഗീത സംവിധായകരായ ഔസേപ്പച്ചൻ, മോഹൻ സിത്താര, വിദ്യാധരൻ മാസ്റ്റർ, ഗാനരചയിതാവ് ബി കെ ഹരി നാരായണൻ, ഫുട്ബോൾ താരം ഐ എം വിജയൻ, റവന്യൂ ഡിവിഷൻ ഓഫീസർ വിഭൂഷണൻ, ഡിടിപിസി സെക്രട്ടറി ജോബി ജോർജ്, കോർപ്പറേഷൻ കൗൺസിൽ അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി.

സെപ്റ്റംബര്‍ 11 വരെ നീണ്ടുനില്‍ക്കുന്ന ഓണാഘോഷത്തിൽ വിവിധ നൃത്ത, കലാ, സംഗീത, സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറും. വിവിധ ദിവസങ്ങളിലായി പ്രമുഖരുടെ നേതൃത്വത്തില്‍ കലാവതരണങ്ങൾ രംഗത്തെത്തും