Header 1 = sarovaram
Above Pot

ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല,സ്കൂൾ അധികൃതർക്ക് വാറണ്ട്

തൃശൂർ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് സ്കൂൾ അധികൃതർക്ക് വാറണ്ട് അയക്കുവാൻ ഉപഭോക്തൃ കോടതി ഉത്തരവ്. പുല്ലഴി സ്വദേശി കൊള്ളന്നൂർ വീട്ടിൽ സി.ജെ. നിഷ ഫയൽ ചെയ്ത ഹർജിയിലാണ് അരണാട്ടുകരയിലെ കേംബ്രിഡ്ജ് സെൻട്രൽ സ്കൂൾ മാനേജർ ഷാൻ്റി പോളി, മാനേജിങ്ങ് ഡയറക്ടർ പോളി വില്ലൻ, വില്ലൻ ദേവസ്സി ലോനപ്പൻ മെമ്മോറിയൽ എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി എന്നിവർക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവിട്ടത്.

Astrologer

പരിശീലനത്തിനെന്ന പേരിൽ നിക്ഷേപമായി സ്വീകരിച്ച ഒരു ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്ന സ്റ്റൈപ്പൻ്റും ആവശ്യപ്പെട്ട് നിഷ ഫയൽ ചെയ്ത ഹർജിയിൽ 2005 മുതൽ 12 % പലിശയോടെ ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 1000 രൂപയും നൽകുവാൻ വിധിയായിരുന്നു. എന്നാൽ വിധി എതൃകക്ഷികൾ പാലിക്കുകയുണ്ടായില്ല. വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് എതൃകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതൃകക്ഷികൾക്ക് പോലീസ് മുഖേന വാറണ്ടയക്കുവാൻ കൽപിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ വിധിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

Vadasheri Footer