Madhavam header
Above Pot

“കൃഷ്ണൻ ഇല്ലെങ്കിൽ കുചേലൻ” ഗുരുവായൂരിൽ കുചേല പ്രതിമക്ക് മുന്നിൽ വിവാഹം

ഗുരുവായൂര്‍: കൃഷ്ണനു മുന്നില്‍ നടത്തേണ്ട വിവാഹം, ലോക്ഡൗണ്‍മൂലം ക്ഷേത്രസന്നിധിയിലെ വിവാഹം നിറുത്തി വെച്ചതിനാൽ കൃഷ്ണന്റെ ഉറ്റ മിത്രമായ കുചേലനെ സാക്ഷിയാക്കി ദമ്പതികള്‍ വരണമാല്ല്യം ചാര്‍ത്തി നേർച്ച പൂർത്തിയാക്കി . മാസങ്ങള്‍ക്കുമുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ കാവീട് താഴിശ്ശേരി വീട്ടില്‍ പരേതനായ കരുണാകരന്റേയും, ദേവയാനിയുടേയും മകന്‍ സനോജാണ്, രാവിലെ 10.45-ന് മജ്ഞുളാല്‍ തറയ്ക്കുസമീപം കുചേലവിഗ്രഹത്തെ സാക്ഷിയാക്കി വിവാഹിതനായത്.

Astrologer

എറണാകുളം കാക്കനാട് കാങ്കപ്പറമ്പ് വീട്ടില്‍ സിദ്ധാര്‍ത്ഥയില്‍ സിദ്ധാര്‍ത്ഥന്‍-സോജ ദമ്പതികളുടെ മകള്‍ ശാലിനിയുടെ കഴുത്തില്‍ ആണ് സനോജ്, ശ്രീഗുരുവായൂരപ്പന് അഭിമുഖമായി നിന്ന് മിന്നുചാര്‍ത്തിയത്. കൊല്ലത്ത് കേരളാ മിനറൽസ് ആൻറ് മെറ്റൽസിൽ എക്കൗണ്ടന്റാണ് സനോജ് , ശാലിനി തൃപ്പൂണിത്തുറ തിരുവാണിയൂരിലെ ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ പ്ലസ്-2 അദ്ധ്യാപികയാണ്. . 10.30-നും, 11-നും ഇടയിലായിരുന്നു, വിവാഹത്തിനുള്ള ശുഭമുഹൂര്‍ത്തം.

മുഹൂര്‍ത്തം തെറ്റിയ്ക്കാതെ കൃത്യസമയത്തുതന്നെ ശ്രീഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ച് സനോജ്, ശാലിനിയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി. ആളും, ആരവവുമില്ലാതെ സാക്ഷികളാകാന്‍പോലും ആരുംതന്നെ പരിസരത്തുണ്ടായിരുന്നില്ല. നവവരനും, വധുവും ഇരുകൂട്ടരുടേയും പ്രധാനപ്പെട്ട കുടുംബാംഗങ്ങളേയും മാത്രം സാക്ഷിയാക്കിയാണ് താലികെട്ടിയതും, തുളസിമാല ചാര്‍ത്തിയതും

Vadasheri Footer