Madhavam header
Above Pot

ലോക്ഡൗണിൽ നിശ്ചലമായി ക്ഷേത്ര നഗരി

ഗുരുവായൂർ: സമ്പൂർണ ലോക്ഡൗണിൽ നിശ്ചലമായി ക്ഷേത്ര നഗരി . 24 മണിക്കൂറും ജനത്തിരക്കനുഭവപ്പെടുന്ന ഗുരുവായൂരില്‍ ലോക്ക്ഡൗണിന്റെ ആദ്യ ദിനം വിജനമായിരുന്നു. ക്ഷേത്രത്തിലേക്കുള്ള വഴികളെല്ലാം ദേവസ്വം ബാരിക്കേഡ് ഉപയോഗിച്ച് അടച്ചുപൂട്ടി. ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുള്ളവരെ മാത്രമാണ് ക്ഷേത്രപരിസരത്തേക്ക് പ്രവേശിപ്പിച്ചത്.

Astrologer

ക്ഷേത്രത്തോടുചേര്‍ന്ന നാലതിരുകളും കൊട്ടിയടച്ചതോടെ ശ്മശാനമൂകതയിലാണ് ആധ്യാത്മിക നഗരി. പുലര്‍ച്ചെ രണ്ടരയ്ക്ക് നിര്‍മ്മാല്ല്യത്തിനായി തുറന്ന ക്ഷേത്രനട, രാവിലെ ഒമ്പതോടെ കൊട്ടിയടച്ചു. ഭക്തര്‍ക്കാര്‍ക്കും ക്ഷേത്രപരിസരത്തേയ്ക്ക് പ്രവേശനമില്ല. ക്ഷേത്രത്തില്‍ 39-വിവാഹങ്ങളാണ് ഓണ്‍ലൈനായി ബുക്കുചെയ്തിട്ടുണ്ടായിരുന്നത്. അതില്‍ പകുതിയിലേറെ വിവാഹങ്ങള്‍ വെള്ളിയാഴ്ച്ച ക്ഷേത്രനടയില്‍ നടത്തിയിരുന്നു.

മേടമാസത്തിലെ അവസാനത്തെ മുഹൂര്‍ത്ത ദിനമായ നാളെ. ക്ഷേത്രത്തില്‍ 97-വിവാഹങ്ങളാണ് ബുക്കുചെയ്തിട്ടുള്ളത്. അടുത്ത് ഏറ്റവുംകൂടുതല്‍ വിവാഹങ്ങള്‍ ബുക്കുചെയ്തിട്ടുള്ളത് ഈമാസം 23-നാണ്. 98-വിവാഹങ്ങളാണ് 23-ന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നടക്കേണ്ടത്. ലോക്ഡൗണ്‍ ഒരാഴ്ച്ചകാലത്തേയ്ക്കാണെങ്കിലും, നീട്ടികൊണ്ടുപോകാനാണ് സാധ്യതയെന്നറിയുന്നു. ഈ സാഹചര്യത്തില്‍ ഈമാസം ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നടത്താനുള്ള സാധ്യത വളരെ കുറവാണ്.

അവശ്യ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക് മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. ട്രെയിനും കെ.എസ്.ആര്‍.ടി.സിയും സര്‍വ്വീസ് നടത്തിയില്ല. പോലീസ് വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കായി സത്യവാങ് മൂലമായി പുറത്തിറങ്ങിയവരെ മാത്രമാണ് പോലീസ് കടത്തിവിട്ടത്.

Vadasheri Footer