Madhavam header
Above Pot

നാട്ടിക ലുലു കോവിഡ് ഫസ്റ്റ്ലൈൻ സെന്ററിൽ രോഗികളെ പരിചരിക്കുന്നത് റോബോട്ടിക് നഴ്‌സുമാർ

തൃശൂർ : നാട്ടിക യിൽ പ്രവർത്തിക്കുന്ന കോവിഡ് ഫസ്റ്റ്ലൈൻ സെന്ററിൽ രോഗികളെ പരിചരിക്കുന്നത് റോബോട്ടിക് നഴ്‌സുമാർ . 1400 ബെഡുകളും മറ്റ് സൗകര്യങ്ങളുമുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സിഎഫ്എൽടിസിയായ ലുലുവിലാണ് രോഗികളുടെ ശരീരോഷ്മാവ്, പ്രഷർ, ഓക്സിജൻ ലെവൽ തുടങ്ങിയവ അളക്കാൻ റോബോട്ട് നഴ്സുമാരെയും സെന്ററിനകത്ത് രോഗികൾക്ക് ഭക്ഷണവും മറ്റും എത്തിക്കാൻ ഇ- ബൈക്കും സജ്ജമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സിഎഫ്എൽടിസിയിൽ സഹായിയായി റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്.

ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം കുറയ്ക്കാൻ ഇവ സഹായിക്കുന്നു. ഒരു ദിവസം മൂന്ന് ഷിഫ്റ്റുകളിലായി 250 രോഗികളെ മോണിറ്റർ ചെയ്യാൻ ഈ റോബോട്ടുകൾക്ക് കഴിയും. റോബോട്ടിന്റെ തലയിൽ ഘടിപ്പിച്ചിരിക്കുന്ന ടാബിലെ ടെലിമെഡിസിൻ ഫീച്ചറിന്റെ സഹായത്തോടെ ഡോക്ടർക്ക് രോഗികളുമായി ആശയവിനിമയം നടത്താൻ കഴിയുന്നു. തറയിൽ വരച്ചിരിക്കുന്ന കറുത്ത ലൈനുകൾ പിന്തുടർന്ന് റോബോട്ടുകൾ സഞ്ചരിക്കും. ഓരോ ബെഡിന്റെ അടിയിലും റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ കാർഡ് ഘടിച്ചിരിക്കുന്നു. കൺട്രോൾ റൂമിൽ നിന്നും സ്റ്റാർട്ട് ബട്ടൺ പ്രസ് ചെയ്താൽ റോബോട്ടുകൾ അവരുടെ സഞ്ചാര പാതയിലൂടെ യാത്ര ആരംഭിക്കും. രോഗിയുള്ള കിടക്കയുടെ അടുത്തെത്തിയാൽ ആർഎഫ്ഐഡി റീഡ് ചെയ്ത്
റോബോട്ടുകൾ 90 ഡിഗ്രി തിരിഞ്ഞ് രോഗിയുടെ അടുത്തേയ്ക്ക് തിരിയും തിരിയും. കൺട്രോൾ റൂമിൽ ഇരിക്കുന്ന നഴ്സുമാർ റോബോട്ട് റീഡ് ചെയ്യുന്ന രോഗിയുടെ വിവരങ്ങൾ രേഖപ്പെടുത്തും.

Astrologer

ഒരു രോഗിയുടെ വിവരങ്ങൾ രേഖപ്പെടുത്തി കഴിഞ്ഞാൽ കൺട്രോൾ റൂമിൽ നിന്നും കണ്ടിന്യൂ ബട്ടൻ പ്രസ് ചെയ്താൽ അടുത്ത കിടക്ക ലക്ഷ്യമാക്കി റോബോട്ട് സഞ്ചരിക്കും. ഒരുതവണ ചാർജ് ചെയ്താൽ നാലര മണിക്കൂർ നിർത്താതെ റോബോട്ട് പ്രവർത്തിക്കും. രോഗികളുമായുള്ള സമ്പർക്കം വളരെയേറെ കുറയ്ക്കാനും പിപിഇ കിറ്റിന്റെ ഉപയോഗം കുറയ്ക്കാനും ഈ റോബോട്ടുകൾ സഹായിക്കുന്നു.വളരെ കുറഞ്ഞ സമയത്ത് ഒറ്റതവണ 250 രോഗികൾക്ക് ഭക്ഷണവും മറ്റും എത്തിക്കാൻ ഇലക്ട്രിക് ബൈക്ക് സഹായിക്കുന്നു. ഒറ്റത്തവണ 100 കിലോ ഭാരം വരെ ഈ ബൈക്കിന് വഹിക്കാൻ കഴിയും. അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും ഇല്ല എന്നതും ഇലക്ട്രോണിക് ബൈക്കിന്റെ പ്രത്യേകതകളാണ്. കോവിഡ് സെന്ററിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്‌റ്റ്വെയർ ഉപയോഗപ്പെടുത്തിയാണ് കൺട്രോൾ സെന്ററും നഴ്സിങ് സ്റ്റേഷനുകളും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്നത്.

തൃശൂർ ഗവൺമെന്റ് എൻജിനീറിങ് കോളേജാണ് നബാർഡിന്റെ സാമ്പത്തികസഹായത്തോടെ ഇവയ്ക്ക് രൂപം നൽകിയിരിക്കുന്നത്. ആരോഗ്യകേരളം ഡി പി എം ഡോ സതീശൻ ടി വിയുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ അജയ് ജയിംസും വിദ്യാർത്ഥികളായ സൗരവ് പി എസ്, അശ്വിൻ കുമാർ കെ, ടോണി സി എബ്രഹാം, അജയ് അരവിന്ദ്, സിദ്ധാർഥ് വി, മുഹമ്മദ് ഹാരിസ്, എവിൻ വിൽസൺ, ഗ്ലിൻസ്
ജോർജ്ജ്, പ്രണവ് ബാലചന്ദ്രൻ, കൗശിക് നന്ദഗോപൻ, ഇർഷാദ് പി എ, അരുൺ ജിഷ്ണു തുടങ്ങിയവരാണ് ഈ സംരംഭത്തിന് പുറകിൽ പ്രവർത്തിച്ചത്. കോവിഡ് പ്രതിരോധത്തിനായി സാനിറ്റൈസർ കുഞ്ഞപ്പൻ, വിസ്‌ക്, പേഷ്യന്റ് കേജ്, മൊബൈൽ വിസ്‌ക്, എയറോസോൾ ബോക്സ് എന്നിവയും രൂപകൽപന ചെയ്തത് ഇതേ സംഘമാണ്.

Vadasheri Footer