
വീട് പണിയിലെ അപാകതകൾ,1,15,000 രൂപ നൽകുവാൻ വിധി.

ഗുരുവായൂർ : വീട് പണിയിലെ അപാകതകൾ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വരന്തരപ്പിള്ളി സ്വദേശി വാഴപ്പറമ്പൻ വീട്ടിൽ ആൻ്റു.വി.പി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വരന്തരപ്പിള്ളിയിലുള്ള പള്ളാടൻ പവിത്രൻ മകൻ സത്യനെതിരെ ഇപ്രകാരം വിധിയായതു്.ആൻ്റു, എതിർകക്ഷിയെ കരാർ പ്രകാരം വീട് പണി ഏല്പിച്ചിരുന്നു. എതിർകക്ഷി നിർവ്വഹിച്ച പണികളിൽ അപാകതകൾ ഉണ്ടായിരുന്നു.


തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. ഈർപ്പപ്രതിരോധമില്ലായ്മ, മരപ്പണികളിലെ നിലവാരക്കുറവ് തുടങ്ങിയ അപാകതകൾ കമ്മീഷണർ നിരീക്ഷിച്ചിരുന്നു.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർ മാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 100000 രൂപയും ചിലവിലേക്ക് 15000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി .
