
ബലി പെരുനാൾ , സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളി അവധി

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചെങ്കിലും സർക്കാർ ഓഫീസുകൾക്ക് നാളെ അവധിയില്ല. സർക്കാർ കാര്യാലയങ്ങൾക്ക് നാളെ പ്രവൃത്തി ദിനമായിരിക്കും. അതേ സമയം നാളെ എല്ലാവർക്കും അവധി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസും ലീഗും ആവശ്യപ്പെട്ടിട്ടുണ്ട്. അവധികൾ മാറ്റി മറിക്കുന്ന സർക്കാർ നടപടി കാപട്യമെന്ന് അധ്യാപക സംഘടനയായ സികെസിടി പ്രതികരിച്ചു.

പെരുന്നാൾ അവധികൾ മാത്രം ഇഷ്ടാനുസരണം മാറ്റിയും മറിച്ചുമുള്ള ഇടതു സർക്കാർ സമീപനം അങ്ങേയറ്റം കാപട്യം നിറഞ്ഞതും പ്രതിഷേധാർഹവുമാണെന്ന് കോൺഫെഡറേഷൻ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ്(സി.കെ.സി.ടി)സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.പി മുഹമ്മദ് സലീം ജനറൽ സെക്രട്ടറി സി.എച്ച് അബ്ദുൽ ലത്തീഫ് എന്നിവർ പറഞ്ഞു.
ബലിപെരുന്നാളിന് സർക്കാർ കലണ്ടർ പ്രകാരം ഉണ്ടായിരുന്ന അവധി അവസാന സമയം റദ്ദാക്കുകയും പ്രതിഷേധം ശക്തമായതോടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം അവധി പ്രഖ്യാപിക്കുകയുമാണിപ്പോൾ ചെയ്തത്. എന്നാൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പെരുന്നാൾ ദിനത്തിലും തൊട്ടടുത്ത ദിവസങ്ങളിലും അവധി നൽകണമെന്നുളള 1983 ലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നിലവിലുള്ളതാണ്. എന്നാൽ അതിൽപോലും വ്യക്തത ഇല്ലെന്ന് പറഞ്ഞ് അവധി നൽകുന്ന കോളേജുകളെ നിരുൽസാഹപ്പെടുത്തുന്ന സമീപനമാണ് ഈ സർക്കാർ എടുത്തിട്ടുള്ളത്.

പെരുന്നാളിനോടനുബന്ധിച്ച് മുൻ വർഷങ്ങളിൽ സർവകലാശാലാ പരീക്ഷകൾ നിശ്ചയിച്ച് ലീവ് മുടക്കിയ ഇടതു സർക്കാർ ഇത്തവണ ഉണ്ടായിരുന്ന ലീവ് തൊട്ടു തലേദിവസം റദ്ദാക്കിയ നടപടി വിചിത്രമാണ്. ഒരു ജനസമൂഹത്തിന്റെ ആഘോഷ പരിപാടികളോട് മാത്രം കഴിഞ്ഞ എട്ടു വർഷവും തുടർച്ചയായി വിരോധം തീർക്കുന്ന സമീപനമാണ് ഇടതു സർക്കാർ സ്വീകരിച്ചത്. ഇത് ഒരു ജനാധിപത്യ സമൂഹത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നും സി.കെ.സി.ടി.ഭാരവാഹികൾ പറഞ്ഞു.