
ഉപഭോക്തൃവിധി പാലിച്ചില്ല, എൽ ജി.എം ഡി ക്ക് വാറന്റ്.

തൃശൂർ : .വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വ്യാപാരിക്കും, ടി വി നിർമ്മാതാവിനുമെതിരെ ഡി ജി പി മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ കട്ടിളപൂവ്വം വെട്ടിക്കാട്ടിൽ വീട്ടിൽ സുഭാഷ്.വി.എം.ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കുറുപ്പം റോഡിലുള്ള ഫ്രിഡ്ജ് ഹൗസ് റീട്ടെയിൽ പി ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും കൊച്ചി ഇടപ്പള്ളിയിലെ എൽ ജി ഇലക്ട്രോണിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്.

എൽ ഇ ഡി ടി വി വാങ്ങി തകരാറിലായതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ടിവി ഒരു മാസത്തിനുള്ളിൽ മാറ്റി നൽകുവാനും അപ്രകാരം പ്രവർത്തിക്കാതിരുന്നാൽ ടി വി യുടെ വിലയായ 67250 രൂപയും 12% പലിശയും നൽകുവാനും വിധിയായിരുന്നു. വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് വീണ്ടും സുഭാഷ് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷികൾക്ക് ഡി ജി പി മുഖേനെ വാറണ്ട് അയക്കുവാൻ കല്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
പല തവണ വാറണ്ട് പുറപ്പെടുവിച്ചിട്ടും എതിർകക്ഷികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്യുകയുണ്ടായില്ല. 2026 ഏപ്രിൽ 19നാണ് തുടർ നടപടിക്കായി കേസ് വെച്ചിട്ടുള്ളതു്. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷയും പിഴയും വിധിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി
