
മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം, പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവും പിഴയും

ചാവക്കാട്: കുന്നംകുളം പോര്‍ക്കുളത്ത് മധ്യവയസ്‌കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവും പിഴയും വിധിച്ചു. കേസിലെ ഒന്നാംപ്രതിയായ കുന്നംകുളം തെക്കേ അങ്ങാടി പഴുന്നാന വീട്ടില്‍ ജെറീഷി(39)നെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ഏഴുവര്‍ഷം കഠിന തടവിനും പിഴ അടയ്ക്കാനും ശിക്ഷിച്ചത്. പോര്‍ക്കുളം മേക്കാട്ടുകുളം വീട്ടില്‍ ബിനോയിയെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ.

2019 ഒക്ടോബര്‍ ഒന്നാം തീയതി പുലര്‍ച്ചെ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ബിനോയ് തന്റെ വീടിനു മുന്നില്‍നിന്ന് പള്ളിപ്പെരുന്നാള്‍ കണ്ടുനില്‍ക്കുന്നതിനിടെ ഒന്നാംപ്രതി ജെറീഷും മറ്റു പ്രതികളായ കുന്നംകുളം മേലങ്ങാടി കൊള്ളന്നൂര്‍ വീട്ടില്‍ സ്റ്റിന്‍സണ്‍(30), കുന്നംകുളം കക്കാട് കാക്കശ്ശേരി വീട്ടില്‍ ബെന്‍ലി(32) എന്നിവര്‍ ബൈക്കില്‍ ഇരുമ്പ് പൈപ്പുകളുമായെത്തി ബിനോയിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ബിനോയിയുടെ നിലവിളി കേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിവരുന്നത് കണ്ട് പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

പരിക്കേറ്റ ബിനോയിയെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പിന്നീട് മറ്റു പല അസുഖങ്ങളും മൂലം വിചാരണയ്ക്ക് മുമ്പേ ബിനോയ് മരിച്ചിരുന്നു. സംഭവത്തിന്റെ ഏക ദൃക്്‌സാക്ഷിയുടെ മൊഴി വിശ്വാസത്തിലെടുത്താണ് കോടതിയുടെ ശിക്ഷ. ജെറിഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കാപ്പാ നിയമം ലംഘിച്ചതിന് തടവില്‍ കഴിഞ്ഞുവരികയുമാണ്.
കുന്നംകുളം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ടയാളുമാണ്. കുന്നംകുളം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വി.എസ്. സന്തോഷ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. മറ്റു പ്രതികള്‍ ഒളിവിലാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ആര്‍. രജിത്കുമാര്‍ ഹാജരായി.