Madhavam header
Above Pot

ഗുലാബ്, തൃശ്ശൂർ- ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ കനത്ത മഴ ഇപ്പോഴും തുടരുന്നു. വരും മണിക്കൂറുകളിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് പുറത്തു വിട്ട കാലാവസ്ഥാ ബുള്ളറ്റിനിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

Astrologer

അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി മുഴുവൻ ജില്ലകളിലും യെല്ലോ അലേർട്ടാണ്. കടൽ പ്രക്ഷുബ്ധമാവാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നാളെ വരെ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണം മഴയ്ക്കൊപ്പം 41 മുതൽ 61 കിലോമീറ്റർ വരെ വേേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഒഡീഷ, ആന്ധ്ര തീരങ്ങളിലെത്തിയ ഗുലാബ് ചുഴലിക്കാറ്റില്‍ മൂന്ന് മരണങ്ങളാണ് ആ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തത്. ബോട്ട് തകര്‍ന്ന് രണ്ട് മത്സ്യത്തൊഴിലാളികളും വീട് തകര്‍ന്ന് വീണ് ഗൃഹനാഥനുമാണ് മരിച്ചത്. ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആന്ധ്രയിലും കൊങ്കണ്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്.

95 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ട ഗുലാബിന്‍റെ തീവ്രത കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. തെക്കന്‍ ഒഡീഷയിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലുമാണ് കാര്യമായ നാശനഷ്ടം. ആന്ധ്രയിലെ ശ്രീകാകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരില്‍ രണ്ട് പേര് ബോട്ടുതകര്‍ന്ന് മരിച്ചു. മൂന്ന് പേരെ കോസ്റ്റുഗാര്‍ഡ് രക്ഷപ്പെടുത്തി. ഒരാളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഒഡീഷയിലെ ഗഞ്ജം ജില്ലയില്‍ വീട് തകര്‍ന്ന് വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ കെട്ടിടാവിശഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. മൂന്ന് പേരെ രക്ഷിച്ചെങ്കിലും ഗൃഹനാഥന്‍ മരിച്ചു.

മരങ്ങള്‍ വീണും മണ്ണിടിഞ്ഞു വിശാഖപട്ടണത്ത് അടക്കം ഗതാഗത തടസ്സമുണ്ടായി. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ട്. മുംബൈയിലും പൂനെയിലും കൊങ്കന്‍ മേഖലയിലും മഴ തുടരുകയാണ്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 34 ട്രെയിനുകള്‍ റദ്ദാക്കി. 17 എണ്ണം വഴിതിരിച്ചുവിട്ടു. നാവികസേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും അരലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. ബുധനാഴ്ച വരെ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിലും മൂന്ന് ദിവസം കൂടി പരക്കെ മഴയുണ്ടാകും എന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Vadasheri Footer