
തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്കെതിരെ ഉപഭോതൃ കോടതി വിധി.

തൃശൂർ : കോർപ്പറേഷൻ, കുടിശ്ശിക നോട്ടീസ് നൽകിയതു് നിയമവിരുദ്ധമെന്ന് ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വടക്കേ ബസ് സ്റ്റാൻഡിലെ ലോഡ്ജിങ്ങ് ഹൗസ് ഉടമ മാർട്ടിൻ തോമസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗം അസിസ്റ്റൻറ് സെക്രട്ടറിക്കെതിരെയും കോർപ്പറേഷൻ സെക്രട്ടറിക്കെതിരെയും ഇപ്രകാരം വിധിയായതു്.

ഹർജിക്കാരന് കുടിശ്ശിക ആരോപിച്ച് 39641 രൂപയുടെ നോട്ടീസാണ് നൽകിയത്.2001 മാർച്ച് വരെയുള്ള സംഖ്യയാണ് നോട്ടീസ് പ്രകാരം ആവശ്യപ്പെട്ടിരുന്നത്. നോട്ടീസിൽ റീഡിംഗുകളോ കണക്കുകളോ പരാമർശിച്ചിട്ടില്ലാത്തതാകുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോർപ്പറേഷൻ്റെ ഭാഗത്തുനിന്ന് രണ്ട് സാക്ഷികളെ വിസ്തരിക്കുകയുണ്ടായി.എന്ന് മുതലുള്ള കുടിശ്ശികയാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പോലും വ്യക്തമാക്കുവാൻ അവർക്ക് കഴിഞ്ഞില്ല.
എതിർകക്ഷികളുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, തർക്കപ്പെട്ട നോട്ടീസിൻ്റെ അടിസ്ഥാനത്തിൽ ഹർജിക്കാരനെതിരെ യാതൊരു വിധ നടപടികളും സ്വീകരിക്കരുതെന്ന് കല്പിച്ചും, ചിലവിലേക്ക് 2000 രൂപ നൽകുവാനും കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.
