
ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ച് തുടങ്ങി

ടെഹ്റാൻ : ഇസ്രയേലിന്റെ ആക്രമണം ശക്തമായ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ച് തുടങ്ങി. ടെഹ്റാനിൽ നിന്നും 148 കിലോമീറ്റർ അകലെയുള്ള ക്വോമിലേക്കാണ് ഇന്ത്യൻ പൌരന്മാരെ മാറ്റുന്നത്. വിദ്യാർത്ഥികളടക്കം സംഘത്തിലുണ്ട്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിയണമെന്നും സൈനിക നടപടിയുണ്ടാകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ ടെഹ്റാനിൽ ആക്രമണം ശക്തമായതോടെയാണ് ജനങ്ങൾ നഗരം വിട്ട് തുടങ്ങിയത്. 1600 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ ഇറാനിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു .ഇവരിൽ ഒരു സംഘത്തെ അർമേനിയയിലേക്കും ഉടൻ മാറ്റും.

അതെ സമയം ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേൽ ആക്രമണംനടത്തി . ഇറാൻ്റെ ഔദ്യോഗിക ചാനലായ ഐആർഐബി യുടെ തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ പൊടിപടലങ്ങൾ നിറയുന്നതും വ്യക്തമാണ്.ആക്രമണത്തിൽ സ്ഥാപനത്തിലെ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് വിവരം. ഈ ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു. പക്ഷെ ആക്രമണത്തിന് ശേഷവും ഇറാൻ്റെ ഔദ്യോഗിക ചാനൽ സംപ്രേഷണം നിർത്തിയില്ല. ആക്രമണത്തിന് പിന്നാലെ ചാനൽ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു.
ഇതിന് പിന്നാലെ ഇസ്രയേലിലെ ചാനൽ എൻ12, ചാനൽ 14 എന്നിവക്ക് നേരെ ഇറാൻ ആക്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്. ടെൽ അവീവ് വിട്ടുപോകാൻ ഇസ്രയേലികളോട് ഇറാൻ മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ ചർച്ചകൾക്കായി ഗൾഫ് രാജ്യങ്ങളോട് ഇറാൻ ഇടപെടാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
