
സൂറത്തിൽ വാഹനാപകടം, ഏഴുപേർ മരിച്ചു

സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുണ്ടായ വാഹനാപകടത്തിൽ ഏഴുപേർ മരിച്ചു. രണ്ട് മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസുകളും ഒരു ട്രാക്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സൂറത്തിലെ ബാർഡോലി താലൂക്കിലുള്ള ഉവ-മനേക്പൂർ ഗ്രാമത്തിന് സമീപം ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നവാപൂർ വഴി ധൂലെയിൽ നിന്ന് സൂറത്തിലേക്ക് വരികയായിരുന്ന മഹാരാഷ്ട്ര എസ്ടി ബസ്, മുന്നിൽ പോവുകയായിരുന്ന ട്രാക്ടറിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്.
ഇടിയുടെ ആഘാതത്തിൽ ബസ് നിയന്ത്രണം വിട്ട് റോഡിന്റെ നടുവിലെ ഡിവൈഡർ മറികടന്ന് എതിർദിശയിൽ നിന്ന് വരികയായിരുന്ന മറ്റൊരു മഹാരാഷ്ട്ര എസ്ടി ബസിലേക്ക് നേർക്കുനേർ ഇടിച്ചുകയറുകയായിരുന്നു. ഒരു ബസിൽ 25 മുതൽ 26 വരെ യാത്രക്കാരും രണ്ടാമത്തെ ബസിൽ 33 മുതൽ 35 വരെ യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ശക്തമായ ഇടിയിൽ ഒരു ബസ് റോഡിൽ പലതവണ മറിഞ്ഞ് തീപിടിക്കുകയും, തുടർന്ന് റോഡരികിലെ താഴ്ചയിലേക്ക് ഉരുണ്ടുപോവുകയും ചെയ്തു. ബസിന് തീപിടിച്ചതോടെ നിരവധി യാത്രക്കാർ ഉള്ളിൽ കുടുങ്ങിപ്പോയത് രക്ഷാപ്രവർത്തനം സങ്കീർണ്ണമാക്കി. അപകടത്തിൽ ഏഴ് മരണങ്ങൾ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. തകർന്ന ബസുകൾക്കുള്ളിൽ നിന്ന് രക്ഷപ്പെടുത്തിയ 15 ഓളം യാത്രക്കാരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ബസുകളിൽ യാത്ര ചെയ്തിരുന്നവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്. അപകടവിവരമറിഞ്ഞ് ഫയർഫോഴ്‌സ്, പോലീസ്, ആംബുലൻസ് സംഘങ്ങൾ ഉടനടി സ്ഥലത്തെത്തി വൻതോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. അഗ്നിശമന സേനാംഗങ്ങൾ കഠിനപ്രയത്നം ചെയ്താണ് ബസിലെ തീ അണച്ചത്.
തുടർന്ന് തകർന്ന വാഹനങ്ങൾക്കുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് രക്ഷാപ്രവർത്തകർ പരിശോധന നടത്തി. അപകടത്തെ തുടർന്ന് ഹൈവേയിൽ മണിക്കൂറുകളോളം നീണ്ട വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കി വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

