
വിധി പാലിച്ചില്ല ; സബ്ബ്സ്ക്രൈബേർസ് ചിട്ട്‌സ് എം ഡി ക്ക് വാറണ്ട്.

തൃശൂർ : വിധിപ്രകാരം നിക്ഷേപസംഖ്യയും നഷ്ടവും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ അയ്യന്തോൾ സ്വദേശിനി കുണ്ടോളി വീട്ടിൽ നിധീന.കെ.എസ്. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂത്തോളിലുള്ള സബ്ബ്സ്ക്രൈബേർസ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവിട്ടത്.

നിധീന ഫയൽ ചെയ്ത ഹർജിയിൽ, കുറിപ്രകാരം നിക്ഷേപിച്ച 60000 രൂപയും നഷ്ടപരിഹാരമായി 25000 രൂപയും ചിലവിലേക്ക് 5000 രൂപയും 9% പലിശയും നാല്പത്തിയഞ്ച് ദിവസത്തിനുള്ളിൽ നൽകുവാൻ വിധിയുണ്ടായിരുന്നു.എന്നാൽ വിധി എതിർകക്ഷി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ വിധിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കല്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി