Madhavam header
Above Pot

ശ്രീനാരായണ ഗുരുവിന്‍റെ പേരില്‍ കൊല്ലത്ത് ഓപ്പണ്‍ സര്‍വ്വകലാശാല

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തില്‍ കൊല്ലത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി ദിനത്തില്‍ നിലവില്‍വരും. സംസ്ഥാനമാകെ അധികാരപരിധിയുണ്ടാവും.

കരട് ഓര്‍ഡിനന്‍സ് നിയമവകുപ്പിന്റെ പരിഗണനയിലാണ്. ഓര്‍ഡിനന്‍സിറക്കിയ ശേഷം യു.ജി.സിയുടെ അനുമതി തേടും. ഒന്നര ലക്ഷത്തിലേറെ കുട്ടികള്‍ക്ക് തുടക്കത്തില്‍ പഠനസൗകര്യമുണ്ടാവും. ഇക്കൊല്ലം പ്ലസ്ടു, ബിരുദ കോഴ്സുകള്‍ വിജയിച്ചവര്‍ക്ക് ഉപരിപഠനം സാദ്ധ്യമാക്കും. കൊല്ലത്ത് എവിടെയെന്ന് നിശ്ചയിച്ചിട്ടില്ല.
ഓപ്പണ്‍ യൂണിവേഴ്സിറ്റി കേരളത്തില്‍ തൊഴില്‍ വിപ്ലവമുണ്ടാക്കും. പരമ്ബരാഗത കോഴ്സുകള്‍ക്ക് പുറമെ മൂന്ന് മാസം മുതല്‍ ഒരുവര്‍ഷം വരെ ദൈര്‍ഘ്യമുള്ള തൊഴിലധിഷ്‌ഠിത, തൊഴില്‍ നൈപുണ്യ കോഴ്സുകളാണ് പ്രത്യേകത. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, ചൈനീസ് ഭാഷാ കോഴ്സുകളുമുണ്ടാവും.

Astrologer

മറ്റ് സര്‍വകലാശാലകളില്‍ പഠിക്കുന്നവര്‍ക്ക് ചേരാനാവുന്ന സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളും തുടങ്ങും. ഇടയ്ക്ക് പഠനം നിറുത്തുന്നവര്‍ക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച്‌ ഡിപ്ലോമ സര്‍ട്ടിഫിക്ക​റ്റ് നല്‍കും.

കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ പ്രോഗ്രാമിലെ 93,155 പേര്‍ക്കും കേരള, എം.ജി സര്‍വകലാശാലകളിലെ 25,488 പ്രൈവറ്റ് രജിസ്‌ട്രേഷന്‍കാര്‍ക്കും, പ്ലസ് ടു തുല്യതാ പരീക്ഷ പാസായ 30,000 പേര്‍ക്കും പ്രയോജനപ്പെടും.

വിദൂര, പ്രൈവറ്റ് പഠനം ഇനി ഇവിടെ

കേരള, കലിക്കറ്റ്, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകളിലെ വിദൂര, പ്രൈവറ്റ് പഠനം പൂര്‍ണമായി ശ്രീനാരായണഗുരു സര്‍വകലാശാലയിലേക്ക് മാറ്റും. നിലവില്‍ വിദൂരപഠനം നടത്തുന്നവര്‍ക്ക് അവിടെ പഠനം പൂര്‍ത്തിയാക്കാം. ഈ അദ്ധ്യയനവര്‍ഷം മുതലുള്ള പ്രവേശനം ഓപ്പണ്‍ സര്‍വകലാശാലയിലായിരിക്കും. സയന്‍സ് വിഷയങ്ങളിലും വിദൂര കോഴ്‌സുകളും പ്രൈവറ്റ് രജിസ്ട്രേഷനും. ഇതിനായി സര്‍ക്കാര്‍, എയ്ഡഡ്‌ കോളേജുകളിലെ ലാബുകളും മറ്റും പ്രയോജനപ്പെടുത്തും. മറ്റ് വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഓപ്ഷനിലൂടെ ഇവിടേക്ക് മാറാം. നാക് ഗ്രേഡിംഗ് 3.25 സ്‌കോറിന് മുകളിലുള്ള സര്‍വകലാശാലകള്‍ക്കേ നിലവില്‍ വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്താനാവൂ. ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് ഇത് തടസമാകില്ല.

ശ്രീനാരായണഗുരു പഠനകേന്ദ്രം

 മാസീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സുകളും ശ്രീനാരായണഗുരു പഠനകേന്ദ്രവും

 പ്രവേശനം, പരീക്ഷാ നടത്തിപ്പ്, മൂല്യനിര്‍ണയം എന്നിവ ഓണ്‍ലൈനായി

 വിദേശത്തെ പ്രഗല്ഭരെയടക്കം പങ്കെടുപ്പിച്ച്‌ ക്ലാസ്, തൊഴില്‍ നൈപുണ്യ കോഴ്സുകള്‍
ഏത് ഘട്ടത്തില്‍ പഠനം ഉപേക്ഷിച്ചവര്‍ക്കും പ്രായപരിധിയില്ലാതെ ചേരാം

 കോളേജുകളിലെ സൗകര്യം ശനി, ഞായര്‍, അവധി ദിവസങ്ങളില്‍ പ്രയോജനപ്പെടുത്തും

 സര്‍ട്ടിഫിക്കറ്റുകള്‍ മറ്റ് സര്‍വകലാശാലകള്‍ അംഗീകരിക്കണമെന്ന് നിഷ്‌കര്‍ഷിക്കും

 പി.എസ്.സിയെക്കൊണ്ടും അംഗീകരിപ്പിക്കാന്‍ ശ്രമിക്കും

‘കേരളീയ നവോത്ഥാനത്തിന്റെ കെടാവിളക്കായ ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള സര്‍വകലാശാല

വിദ്യാഭ്യാസത്തിന്റെ ജനകീയ വത്കരണത്തില്‍ വന്‍ മാറ്റമുണ്ടാക്കും’

Vadasheri Footer