Madhavam header
Above Pot

സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം മന്ത്രി ശിവൻകുട്ടി അറിയാതെ , വിദ്യാഭ്യാസ വകുപ്പിനും ഞെട്ടൽ

തിരുവനന്തപുരം സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് അറിയാതെ. സ്കൂള്‍ തുറക്കുന്ന തിയതി അടക്കം വിദ്യാഭ്യാസ വകുപ്പോ, ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷനോ അറിഞ്ഞിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നിർണ്ണായക തീരുമാനമുണ്ടായ കൊവിഡ് അവലോകന യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രിയെയോ വകുപ്പ് ഉദ്യോഗസ്ഥരെയോ വിളിച്ചിരുന്നില്ല എന്നും പരാതി ഉയരുന്നുണ്ട്. പ്ലസ് വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോ​ഗം ചേർന്ന യോഗത്തിലും സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പുണ്ടായിരുന്നില്ല.

Astrologer

ഏതെല്ലാം ക്ലാസുകള്‍ ആദ്യം തുറക്കണം, സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ തുടങ്ങി സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളായിരുന്നു വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് കൊവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലൂടെയാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെക്കുറിച്ച് അറിഞ്ഞത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മറ്റൊരു പൊതുപരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് വിവരം അറിഞ്ഞതെന്നുമാണ് വിവരം.

സ്കൂള്‍ തുറക്കുന്നതു സംബന്ധിച്ച് ആരോഗ്യവകുപ്പുമായി മാത്രമാണ് ചർച്ച നടന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പരാതി. തീരുമാനം അനുസരിച്ച് എല്ലാ ക്ലാസുകളും ഒരുമിച്ച് തുറക്കേണ്ട സാഹചര്യമുണ്ടാകുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രധാന ആശങ്ക. മുന്നൊരുക്കങ്ങളൊരുക്കുന്നതിന് സമയം ആവശ്യമായതിനാല്‍ ഘട്ടം ഘട്ടമായി ക്ലാസുകള്‍ പുനരാരംഭിക്കുന്നതിനുള്ള സൗകര്യം ലഭിക്കുമെന്നായിരുന്നു വകുപ്പിന്റെ പ്രതീക്ഷ. പ്രെെമറി ക്ലാസുകള്‍ ആദ്യം തുറക്കുന്നതിലും വിദ്യാഭ്യാസ വകുപ്പിന് ആശങ്കയുണ്ട്. എന്നാല്‍ ആരോഗ്യ വിദഗ്ദരുടെ നിർദേശ പ്രകാരം പ്രെെമറി ക്ലാസുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് സർക്കാർ പിന്മാറില്ലെന്നാണ് സൂചന. നിലവിലുള്ള ആശയക്കുഴപ്പം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതിനുശേഷം നാളെ വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കും.

സംസ്ഥാനത്ത് ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളുമാണ് നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്നത്. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം.

രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതണം. ഒക്‌ടോബര്‍ 18 മുതല്‍ കോളേജ് തലത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികളുടെ ക്ലാസ്സുകളും ആരംഭിക്കും.

Vadasheri Footer