Madhavam header
Above Pot

പൊലീസ് കാൻറീൻ നടത്തിപ്പിൽ അഴിമതിയെന്ന് അന്വേഷണ റിപ്പോർട്ട്.

പത്തനംതിട്ട: അടൂർ സബ്സിഡിയറി പൊലീസ് കാൻറീൻ നടത്തിപ്പിൽ അഴിമതി ആരോപണവുമായി കെഎപി മൂന്നാം ബെറ്റാലിയൻ കമാണ്ടന്റ് ജെ. ജയനാഥ് ഐപിഎസ്. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് ജയനാഥ് റിപ്പോർട്ട് നൽകി. കാന്റിനിലേക്ക് സാധനങ്ങൾ വാങ്ങുന്നതിലും ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടെന്നാണ് ആരോപണം.

2018- 2019 കാലഘട്ടത്തിൽ പൊലീസ് കാന്റീനിൽ 42,29,956 രൂപയുടെ ചെലവാകാൻ സാധ്യത ഇല്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് ജയനാഥ് ഐപിഎസിന്റെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാൽ ഉള്ള നിർദേശ പ്രകാരമാണ് ഇത്തരത്തിലുള്ള വാങ്ങിക്കൂട്ടൽ നടന്നത്. പൊലീസ് ആസ്ഥാനത്തെ ഒരു വനിത ഉദ്യേഗസ്ഥയുടെ നിർദേശവും ഇതിന്റെ പിന്നിലുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Astrologer

ഇതിന് പുറമെ കാന്റീനിൽ നിന്ന് 11,33,777 രൂപയുടെ സാധനങ്ങൾ കാണാനില്ലെന്നും 2,24.342 രൂപയുടെ കണക്കിൽപ്പെടാത്ത സാധനങ്ങൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിവർഷം 15 മുതൽ 20 കോടി രൂപ വരെ വിൽപ്പന നടക്കുന്ന കേരളത്തിലെ ചെറിയ കാന്റീനുകളിൽ ഒന്നാണ് അടൂർ. ഇവിടെ പോലും ഇത്രയധികം ക്രമക്കേടുകൾ നടക്കുന്നുണ്ടെങ്കിൽ മറ്റ് കാന്റീനുകളിലും ഇതുപോലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ജയനാഥ് ഐപിഎസ് ചൂണ്ടിക്കാട്ടുന്നു.

കാന്റീൻ പ്രവർത്തനങ്ങൾ സ്വതന്ത്രമായാ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും നിലവിലുള്ള കാന്റീൻ കമ്മിറ്റികൾ പൊളിച്ചെഴുതിയാൽ മാത്രമെ കൂടുതൽ ക്രമക്കേടുകൾ പുറത്ത് കൊണ്ട് വരാൻ കഴിയു എന്നും ജയനാഥ് പറയുന്നു. പൊലീസിന് പുറത്തുള്ള ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണമെന്നുമാണ് റിപ്പോർട്ടിലെ ആവശ്യം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിരന്തരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് ജയനാഥ് വകുപ്പുതല അന്വേഷണം നടക്കുന്നതിനിടയിലാണ് അഴിമതി പുറത്തുകാട്ടിയുള്ള റിപ്പോർട്ട്.

Vadasheri Footer