
യുവതി പ്രവേശനം, സർക്കാരിന് അഴകൊഴമ്പൻ നിലപാട് സ്വീകരിക്കാനാകില്ല :വി ഡി സതീശൻ.

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സർക്കാരിന് ഇനി അഴകൊഴമ്പൻ നിലപാട് സ്വീകരിക്കാനാവില്ലെന്ന് വിഡി സതീശൻ. 10 മിനിറ്റ് മതി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകാനെന്നും നിലപാട് മാറ്റമുണ്ടോ എന്ന് പറയണം, രാഷ്ട്രീയ സാഹചര്യംമാറി അതുകൊണ്ട് പുതിയ തീരുമാനം എടുക്കുന്നുണ്ടെങ്കിൽ അതിനെ യുഡിഎഫ് സ്വാഗതം ചെയുന്നു. പഴയ നിലപാടിൽ നിന്ന് മാറിയാൽ നല്ലകാര്യം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. സർക്കാർ പ്രചാരണ പരിപാടിയായിരുന്നു സംഗമം. കണക്കുകളിൽ ഗുരുതര ക്രമക്കേടാണുള്ളത്. വിഷയത്തില്‍ നിന്ന് ദേവസ്വം മന്ത്രിക്ക് ഒഴിഞ്ഞുമാറാൻ ആവില്ല. അയ്യപ്പന്‍റെ സ്വത്തുകൾ കൊള്ളയടിച്ചവരാണ് സർക്കാർ. സ്വർണ്ണം മോഷ്ടിച്ചത് ദേവസ്വം ബോർഡിൽ ഉള്ളവർതന്നെയാണ്. പുറത്ത് നിന്നുള്ളവർക്ക് അതിന് സാധിക്കില്ല എന്നും വിഡി സതീശൻ പറഞ്ഞു.
അതുപോലെ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നിലപാട് തിരുത്താതെ മുന്നോട്ട് പോകാനാവില്ലെന്നും തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പറഞ്ഞു. അയ്യപ്പ സംഗമം നടന്നത് രാഷ്ട്രിയ പ്രചരണമായാണ്. അയ്യപ്പൻ സിന്ദാബാദ് എന്ന് പറഞ്ഞാണ് സിപിഎം സംഗമം നടത്തിയത്. സ്വർണ്ണകൊള്ള മറക്കാൻ അയ്യപ്പ സംഗമം നടത്തി അത് മഹകൊള്ളയായി. യുഡിഎഫ് നേതാക്കളെ പ്രതിചേർക്കാൻ ആര് ശ്രമിച്ചാലും നടക്കില്ല. കാരണം യഥാർത്ഥ കള്ളന്മാർ സിപിഎം നേതാക്കളാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
