Madhavam header
Above Pot

തൃശൂരിൽ റെഡ് അലർട്ട് ,ജില്ലയിലെ മണ്ണ്, പാറ ഉൾപ്പെടെയുള്ള എല്ലാ ഖനന പ്രവർത്തനങ്ങളും നിർത്തി വെച്ചു : കലക്ടർ

തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ മണ്ണ്, പാറ ഉൾപ്പെടെയുള്ള എല്ലാ ഖനന പ്രവർത്തനങ്ങളും നിർത്തി വെച്ച് ജില്ലാ കളക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടു. തൃശൂരിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. മണ്ണിടിച്ചിൽ, വെള്ളക്കെട്ട് എന്നിവ ഉണ്ടാകാനിടയുള്ള ജില്ലയിലെ 125 ഹോട്ട്‌സ്‌പോട്ടുകളിൽ അതീവ ജാഗ്രത പുലർത്താനും നിർദേശമുണ്ട്. മുൻകാല അനുഭവം വെച്ച് താലൂക്കുകളിൽ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുൻകരുതലെടുക്കാൻ തഹസിൽദാർമാർക്ക് നിർദേശം നൽകി. ബുധനാഴ്ച (ഒക്ടോബർ 23) രാവിലെ വരെ മഴ തുടരാനാണ് സാധ്യതയെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങൾ, മലയോര ചെരുവ് തുടങ്ങി അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൂടാതെ ചാവക്കാട്, കൊടുങ്ങല്ലൂർ തീരദേശ മേഖലകളിൽ ഫിഷറീസ് വകുപ്പിന്റെയും കോസ്റ്റൽ പോലീസിന്റെയും സഹായത്തോടെ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷാ മുന്നറിയിപ്പുകൾ നൽകും. അപകടസാധ്യതയുള്ള സമയങ്ങളിൽ വഞ്ചികൾ കടലിൽ പോകുന്നില്ലെന്ന് ഉറപ്പുവരുത്തണം. കടൽ സന്ദർശിക്കുന്നതിനും കടലിൽ ഇറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തി. ഇവ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
വരും ദിവസങ്ങളിൽ പീച്ചി, ചിമ്മിനി ഡാമുകൾ തുറക്കാൻ സാധ്യതയുള്ളതിനാൽ വെള്ളം കയറാനിടയുള്ള സ്ഥലങ്ങളിലുള്ളവരെയും ഒറ്റപ്പെട്ട താമസിക്കുന്നവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. ജലനിരപ്പ് ഉയർന്നാൽ കൃഷിയെ ബാധിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ കൃഷി വകുപ്പിന് നിർദേശം നൽകി.

മുകുന്ദപുരം താലൂക്കിലെ തെക്കുംകര വില്ലേജ്, അംബേദ്കർ കോളനി, കോഴിക്കല്ല്, ചാലക്കുടിയിൽ റോഡ് താഴ്ന്ന പ്രദേശമായ മാള, കൊടുങ്ങല്ലൂരിൽ വെള്ളക്കെട്ട് ഉണ്ടാകാനിടയുള്ള കോഴിതുമ്പ, എടത്തിരുത്തി, കനോലി കനാൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പൊയ്യ, ചാവക്കാട് തീരദേശ മേഖലകൾ, തലപ്പിള്ളി താലൂക്കിലെ ചേലക്കര, വരവൂർ കോളനി, ദേശമംഗലം എന്നീ സ്ഥലങ്ങളിൽ അടിയന്തര സാഹചര്യം വന്നാൽ ആളുകളെ മാറ്റിതാമസിപ്പിക്കാൻ സുരക്ഷിത സ്ഥലങ്ങൾ സജ്ജമാക്കാൻ തഹസിൽദാർമാരെ ചുമതലപ്പെടുത്തി. രാത്രിയിൽ മഴ കനത്താൽ അടിയന്തരമായി ആളുകളെ മാറ്റി പാർപ്പിക്കാനും തീരുമാനിച്ചു.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ കോർപറേഷൻ മേയർ അജിത ജയരാജൻ, ഡെപ്യൂട്ടി കളക്ടർമാർ, ഇറിഗേഷൻ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർമാർ, തഹസിൽദാർമാർ, വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ, വനം, ഡിസാസ്റ്റർ മാനേജ്‌മെന്റ്, പോലീസ് തുടങ്ങി വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Astrologer

Vadasheri Footer