
വടക്കോട്ടുള്ള റെയിൽ പാത , എം പി യും സർക്കാരും പരാജയം : കോണ്‍ഗ്രസ്

ഗുരുവായൂര്‍ : ഗുരുവായൂർ റെയിൽ പാതയുടെ ഗുണഫലങ്ങള്‍ പൂര്‍ണമാകുന്നതിന് പാതയെ വടക്കോട്ട് ബന്ധിപ്പിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. കേന്ദ്രമന്ത്രി കൂടിയായ എം.പി സുരേഷ് ഗോപി ഇക്കാര്യത്തില്‍ പൂര്‍ണപരാജയമാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയാല്‍ മാത്രം പാത നിര്‍മ്മാണം പരിഗണിക്കുമെന്ന സമീപനം ശരിയല്ല. സംസ്ഥാന സര്‍ക്കാരിന്റെയും റെയില്‍വെ അധികാരികളുടെയും യോഗം വിളിച്ചു കൂട്ടി നിര്‍മ്മാണം ആരംഭിക്കുന്നതിന് വേണ്ട നടപടികള്‍ക്ക് എം.പി മുന്‍കൈയെടുക്കണം.

സംഘടനകളില്‍ നിന്നും നിവേദനം നേരിട്ട് കൈപ്പറ്റാന്‍ പോലും എം.പി തയ്യാറാകുന്നില്ല. നിവേദനങ്ങള്‍ എം.പി ഓഫീസില്‍ കൊടുക്കണമെന്ന നിലപാടാണ് സുരേഷ് ഗോപി കൈക്കൊള്ളുന്നത്. ഗുരുവായൂര്‍-തിരുനാവായ പാതയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും താത്പര്യം കാണിക്കുന്നില്ല. ഈയിടെ മുഖ്യമന്ത്രിയും, സംസ്ഥാനത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രൊഫ. കെ.വി തോമസും കേന്ദ്ര റെയില്‍വേ മന്ത്രിയുമായി നടന്ന ചര്‍ച്ചയിലും ഈ പാതയെ കുറിച്ച് പ്രതിപാദിച്ചില്ല.

യു.പി.എ ഭരണ കാലങ്ങളില്‍ ആരംഭിച്ചതല്ലാതെ മറ്റൊരു സര്‍വീസും ഗുരുവായൂരില്‍ നിന്ന് പിന്നീട് ആരംഭിച്ചിട്ടില്ല, കോവിഡ് കാലത്ത് നിര്‍ത്തിയ വൈകീട്ടുള്ള തൃശൂര്‍ പാസഞ്ചര്‍ ഇതുവരെയും പുനരാരംഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. റെയില്‍വേ സ്റ്റേഷന്‍ വികസനം ഇഴഞ്ഞു നീങ്ങുകയാണ്. സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ സംവിധാനം നിലച്ചിട്ടും വര്‍ഷങ്ങളായി. സ്റ്റേഷനില്‍ സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തിക്കാനും നടപടി വേണമെന്നും ബ്ലോക്ക് പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.