Header 1 = sarovaram
Above Pot

പി.ടി.തോമസ് അന്തരിച്ചു, വിടവാങ്ങിയത് ഹരിത എം എൽ എ.

ചെന്നൈ ∙ തൃക്കാക്കര എംഎൽഎ പി.ടി.തോമസ് (71) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രാവിലെ 10.15ന് ആയിരുന്നു മരണം. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായി. കെപിസിസി വർക്കിങ് പ്രസിഡന്റാണ്. ഭാര്യ : ഉമ തോമസ്, മക്കൾ : വിഷ്‌ണു തോമസ്, വിവേക് തോമസ്.

Astrologer

ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12ന് ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

സ്കൂളിൽ പഠിക്കുമ്പോൾ കെഎസ്‍യുവിലൂടെയാണ് പി.ടി.തോമസ് രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചത്. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1980ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2007 ൽ ഇടുക്കി ഡിസിസി പ്രസിഡന്റായി.

കെപിസിസി നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, കെഎസ്‌യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്‌ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽനിന്നും 2016 ലും 2021 ലും തൃക്കാക്കരയിൽനിന്നും ജയിച്ചു. 2009 ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്നു ജയിച്ച് എംപിയായി. 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ പി.ജെ.ജോസഫിനോട് പരാജയപ്പെട്ടു.

<പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗിൽ റിപ്പോ‍ർട്ട് നടപ്പാക്കണമെന്ന തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിർപ്പുയർന്നപ്പോഴും അദ്ദേഹം ഉറച്ചുനിന്നു. കിറ്റെക്സ് കമ്പനിയുടെ പ്രവർത്തനം കടമ്പ്രയാർ മലിനപ്പെടുത്തിയെന്ന തോമസിന്റെ ആരോപണവും തുടർന്നുണ്ടായ വിവാദങ്ങളും വാർത്തകളിൽ നിറഞ്ഞിരുന്നു. ‘എഡിബിയും പ്രത്യയശാസ്‌ത്രങ്ങളും’ എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്.

പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാക്കള്‍.

നഷ്ടപ്പെട്ടത് വിശ്വസ്ഥനായ സഹപ്രവര്‍ത്തകനെയാണെന്ന് കെ സുധാകരന്‍

അപ്രതീക്ഷിത വിയോഗമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അനുസ്മരിച്ചു. ഉറച്ച നിലപാടുകള്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ ഭാഗമായിരുന്നു. കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ രംഗത്ത് ഒരു വലിയ വിടവാണ് പി ടി തോമസിന്‍റെ വിയോഗം തീര്‍ത്തിരിക്കുന്നത്. നഷ്ടപ്പെട്ടത് വിശ്വസ്തനായ സഹപ്രവര്‍ത്തകനെയാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ബന്ധുക്കളുടെയും എല്ലാവരുടെയും കണ്ണീരിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂല്യങ്ങളില്‍ അടിയുറച്ച് നിന്ന നേതാവെന്ന് കെ സി വേണുഗോപാല്‍

മൂല്യങ്ങളില്‍ അടിയുറച്ച് നിന്ന നേതാവാണ് പി ടി തോമസെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അനുസ്മരിച്ചു. കോണ്‍ഗ്രസിനെ സംബന്ധിച്ച് വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു പി ടി തോമസ്. ഉറച്ച നിലപാടുള്ള നേതാവിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

നഷ്ടമായത് ജേഷ്ഠ സഹോദരനെയെന്ന് വി ഡി സതീശന്‍

കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് തീരാനഷ്ടത്തിന്റെ ദിനമാണിതെന്ന് വി ഡി സതീശന്‍. വ്യക്തിപരമായി ജേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കോണ്‍ഗ്രസ് പോരാളിയായിരുന്നു പി ടി. എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പി ടിയുടേത്. പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴും താന്‍ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു പി ടി. അദ്ദേഹംത്തിന്‍റെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതുമാണ്. ശരിക്കുമൊരു പോരാളി. വിയോഗ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

നിർഭയനായ നേതാവ് ആയിരുന്നു പി ടി തോമസെന്ന് എം എം ഹസ്സൻ

കഴിഞ്ഞ അരനൂറ്റാണ്ട് കാലത്ത് വേറിട്ട മുഖം ആയിരുന്നു പി ടി തോമസെന്ന് എം എം ഹസ്സൻ. ഞെട്ടലോടെയാണ് വാർത്ത കേട്ടത്. കഴിഞ്ഞ ദിവസം വെല്ലൂർ പോയി അദ്ദേഹത്തെ കണ്ടിരുന്നു. കോണ്‍ഗ്രസിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും എം എം ഹസ്സന്‍ പ്രതികരിച്ചു. നിർഭയനായ നേതാവ് ആയിരുന്നു പി ടി തോമസ്. കെ എസ് യു പ്രസിഡന്റ് ആയിരിക്കെ വിദ്യാർത്ഥികൾക്ക് ഇടയിൽ വീരപരിവേഷം ഉണ്ടായിരുന്ന നേതാവ്. അദ്ദേഹം ജീവിതത്തിൽ ഉടനീളം പുരോഗമന, മതേതര കാഴ്ചപ്പാട് പുലർത്തി. ഉറച്ച നിലപാടുകൾ കാരണം പല നഷ്ടങ്ങളും അദ്ദേഹത്തിന് ഉണ്ടായി. ലാഭ നഷ്ട കണക്കുകൾ നോക്കാതെ നിലപാടിൽ ഉറച്ചു നിന്നു. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ധീര നിലപാട് എടുത്തിരുന്നുവെന്നും ഹസ്സന്‍ അനുസ്മരിച്ചു.

നഷ്ടമായത് നിയമസഭയിലെ ഒരു പോരാളിയെയാണെന്ന് എം കെ മുനീർ

പി ടി തോമസിന്‍റെ വിയോഗത്തോടെ നിയമസഭയിലെ ഒരു പോരാളിയെയാണ് പ്രതിപക്ഷത്തിന് നഷ്ടമാവുന്നതെന്ന് എം കെ മുനീർ എംഎൽഎ. പലപ്പോഴും സഭയിൽ ഒറ്റയാൾ പോരാട്ടം നടത്തിയിരുന്ന പിടി രേഖാമൂലമാണ് ഓരോ കാര്യങ്ങളും അവതരിപ്പിച്ചിരുന്നത്. സൗഹൃദങ്ങൾ എന്നും കാത്തുസൂക്ഷിക്കുന്ന വ്യക്തിയെയാണ് നഷ്ടമായതെന്നും എം കെ മുനീർ കോഴിക്കോട് പറഞ്ഞു.

Vadasheri Footer