Post Header (woking) vadesheri

പരിശോധന കൃത്യമായിരുന്നെങ്കിൽ ഒരു ജീവൻ പൊലിയില്ലായിരുന്നു : ഹൈക്കോടതി

Above Post Pazhidam (working)

കൊച്ചി: ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകൾ കൃത്യമായി നടത്തിയിരുന്നെങ്കിൽ ഒരു ജീവൻ പൊലിയില്ലായിരുന്നുവെന്ന് ഹൈക്കോടതി. സുരക്ഷാപരിശോധനക്ക് മതിയായ സ്ക്വാഡുകളുണ്ടായിട്ടും ഇത്തരം അപകടങ്ങൾ എങ്ങനെയാണുണ്ടാകുന്നത്. ഭക്ഷ്യവിഷബാധപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാത്ത വിധമുള്ള നടപടികളാണ് ഉണ്ടാകേണ്ടതെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഇതിന് സ്വീകരിക്കുന്ന നടപടികൾ അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിനോട് നിർദേശിച്ചു. കാസർകോട് ചെറുവത്തൂരിൽ ഷവർമയിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് ദേവനന്ദയെന്ന പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. പെൺകുട്ടിയുടെ മരണത്തിനിടയാക്കിയ കടയുടെ ലൈസൻസ് കാലാവധി ആറുമാസം മുമ്പ് അവസാനിച്ചിരുന്നുവെന്നതടക്കം ചൂണ്ടിക്കാട്ടി ഭക്ഷ്യസുരക്ഷാ വകുപ്പ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ പരാമർശമുണ്ടായത്.

Ambiswami restaurant

ഷവർമ വിറ്റ ഐഡിയൽ കൂൾ ബാറിനും ഇവർക്ക് ചിക്കൻ വിതരണം ചെയ്യുന്ന ബദരിയ ചിക്കൻ സെന്‍ററിനും ഭക്ഷ്യസുരക്ഷാ ലൈസൻസ് ഉണ്ടായിരുന്നില്ല. ഐഡിയൽ കൂൾ ബാറിന്‍റെ ലൈസൻസ് 2021 ഒക്ടോബർ 30ന് കഴിഞ്ഞിരുന്നതായും ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമീഷണർ പി. ഉണ്ണികൃഷ്‌ണൻ നായർ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. ശുചിത്വ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് ലൈസൻസ് പുതുക്കി നൽകാതിരുന്നത്. ഏപ്രിൽ 29ന് ഈ കടയിൽനിന്ന് 80 കിലോ ചിക്കൻ ഷവർമയുണ്ടാക്കിയെന്നും വൈകീട്ട് ഏഴോടെ വിറ്റുതീർന്നെന്നുമാണ് ഉടമ വ്യക്തമാക്കിയത്. ഷവർമ കഴിച്ച 40 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഉറപ്പാക്കാൻ 32 സ്‌ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. ഓരോ സ്‌ക്വാഡിലും രണ്ടോ മൂന്നോ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. കാസർകോട് സംഭവത്തിന് ശേഷം സംസ്ഥാനത്താകെ നാലുദിവസത്തിനുള്ളിൽ 500 പരിശോധന നടത്തി. പരിശോധനയെത്തുടർന്ന് 43 സ്ഥാപനം അടച്ചുപൂട്ടി. കേടായ 115 കിലോ മാംസം നശിപ്പിച്ചു. സുരക്ഷിത ഭക്ഷണത്തിന്‍റെ കാര്യത്തിൽ സംസ്ഥാനം ദേശീയതലത്തിൽ രണ്ടാം സ്ഥാനത്താണെന്നും വിശദീകരണത്തിൽ പറയുന്നു

Second Paragraph  Rugmini (working)