
പാക് ഭീകരനെ സുരക്ഷ സേന വധിച്ചു.

കത്വ : ജമ്മു കശ്മീരിലെ കത്വയിലെ ബില്ലവാർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാൻ ജെയ്ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാ സേന വധിച്ചു. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശം വളഞ്ഞ് ജമ്മു കശ്മീർ പോലീസ്, സൈന്യം, സി.ആർ.പി.എഫ് എന്നിവർ സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.പത്ത് ദിവസങ്ങൾക്ക് മുമ്പ് കത്വ ജില്ലയിലെ ബില്ലവാർ മേഖലയിൽ നിന്ന് മൂന്ന് ഭീകര ഒളിത്താവളങ്ങൾ സുരക്ഷാ സേന കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ ഏറ്റുമുട്ടൽ

അതേസമയം, കിഷ്ത്വാർ ജില്ലയിലെ വനമേഖലയിൽ മൂന്ന് ദിവസമായി തുടരുന്ന മറ്റൊരു ഭീകരവിരുദ്ധ തിരച്ചിലിന്റെ ഭാഗമായി നിരവധി പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച ചത്രൂ മേഖലയിലെ സോന്നാർ ഗ്രാമത്തിന് സമീപം ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു പാരാട്രൂപ്പർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗ്രനേഡ് ആക്രമണത്തിലാണ് സൈനികർക്ക് പരിക്കേറ്റത്.

ഏറ്റുമുട്ടലിന് പിന്നാലെ ഭീകരർ വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടെങ്കിലും, അവരുടെ ഒളിത്താവളം സുരക്ഷാ സേന തകർത്തു. ജമ്മു സോൺ ഐ.ജി ഭീം സെൻ ടൂട്ടി, സി.ആർ.പി.എഫ് ഐ.ജി ആർ. ഗോപാലകൃഷ്ണ റാവു തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്
