Madhavam header
Above Pot

നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ പറ്റാത്തത്ര തിരക്കുള്ളവർ ഈ പണിക്ക് വരരുത് : കെ മുരളീധരൻ

തിരുവനന്തപുരം: ബിസിനസ് ആവശ്യാർഥം വിദേശയാത്രക്ക് പോയ നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ പറ്റാത്തത്ര തിരക്കുള്ളവർ ഈ പണിക്ക് വരരുതെന്ന് കെ. മുരളീധരൻ പറഞ്ഞു. സ്വന്തം ബിസിനസും വേണം, എം.എൽ.എയായി ഇരിക്കണം, ഭരണത്തിന്‍റെ പങ്കും പറ്റണം… എല്ലാം കൂടി നടക്കില്ല. ഇത് പൊതുപ്രവർത്തകന് പറ്റിയതല്ല. ജനപ്രതിനിധി സഭയിലെത്താതെ സ്വന്തം കാര്യത്തിന് പോകുന്നത് വോട്ട് ചെയ്ത ജനങ്ങളോട് കാണിക്കുന്ന അപരാധമാണ്. അതിന്‍റെ ധാർമിക ഉത്തരവാദിത്തം അൻവർ ഏറ്റെടുക്കണം.

Astrologer

സഭാ അധ്യക്ഷനെ അറിയിച്ചാണോ വിദേശത്ത് പോയതെന്ന് അൻവർ വ്യക്തമാക്കണം. അൻവറിന്‍റെ ചെയ്തികൾക്ക് മുഖ്യമന്ത്രി മറുപടി പറയണം. മണ്ഡലത്തിലെ ജനങ്ങളുടെ സുഖ-ദുഃഖങ്ങളിൽ ഭാഗമാകേണ്ട ഉത്തരവാദിത്തം ജനപ്രതിനിധിക്കുണ്ട്. അതോടൊപ്പം വികസനവും വരണം. നിലമ്പൂരിൽ വലിയ വികസനമൊന്നും വന്നിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. മാധ്യമപ്രവർത്തകനോടുള്ള മോശം പരാമർശത്തിൽ അൻവർ മാപ്പുപറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

പി.വി. അൻവർ എം.എൽ.എയുടെ പ്രവർത്തനങ്ങളിൽ ദുരൂഹതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് കോഴിക്കോട് പറഞ്ഞു . നിഗൂഢതകളുള്ള വ്യക്തിയാണ് അൻവർ. അൻവറിന്‍റെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ നല്ലതായി ഒന്നും പറയാനില്ല. പരിസ്ഥിതി‍യെ നശിപ്പിക്കൽ, പണം കബളിപ്പിൽ, കൊലപാതകം തുടങ്ങിയ ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു. അൻവറിന്‍റേത് ഫ്യൂഡൽ മനോഭാവമാണ്. മറ്റൊരു രാജ്യത്ത് നിന്ന് സേവിക്കാനല്ല ജനങ്ങൾ തെരഞ്ഞെടുത്തത്. നിയമസഭയിൽ എം.എൽ.എയുടെ സാന്നിധ്യം ഉണ്ടാകണം. ഒരു ജനപ്രതിനിധിക്ക് സഭയിലെ ചർച്ചയിൽ പങ്കെടുക്കേണ്ടിവരും. തികഞ്ഞ ഉത്തരവാദിത്തരാഹിത്യമാണ് അൻവറിന്‍റെ ഭാഗത്ത് നിന്നുള്ളതെന്നും പി.കെ. ഫിറോസ് കൂട്ടിച്ചേർത്തു

Vadasheri Footer