
“നിർമിതി ബുദ്ധി ” ഓപ്പൺ ഫോറത്തിൽ ചർച്ച

തിരുവനന്തപുരം: ചലച്ചിത്രമേളയുടെ നാലാം ദിനം ഓപ്പൺ ഫോറം ചർച്ച ചെയ്തത് ‘നിർമിതി ബുദ്ധി സമകാലിക നിരൂപണത്തെ എങ്ങനെ സ്വാധീനിക്കുന്നു’ എന്നത്.

ജിതിൻ സി മോഡറേറ്റ് ചെയ്ത ഓപ്പൺ ഫോറത്തിൽ സംവിധായകരായ ഗൗതം ഘോഷ്, ടി വി ചന്ദ്രൻ, ചലച്ചിത്ര നിരൂപകരായ പ്രേമേന്ദ്ര മജുംദാർ, അപരാജിത പൂജാരി, ശ്രീദേവി പി അരവിന്ദ് എന്നിവർ പങ്കെടുത്തു.
നിർമിതി ബുദ്ധി ഭീഷണി അല്ലെന്നും ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും കളർ ചിത്രങ്ങളിലേക്ക് പരിണമിച്ചതുപോലെ സിനിമാ വികാസത്തിലെ ഒരു ഘട്ടം മാത്രമാണെന്നും ഗൗതം ഘോഷ് അഭിപ്രായപ്പെട്ടു.

യഥാർത്ഥ ഭീഷണി നിർമിതി ബുദ്ധിയല്ല, സർഗാത്മകമായി ചിന്തിക്കാനുള്ള മനസ്സുകളുടെ അഭാവമാണെന്ന് സംവിധായകൻ ടി വി ചന്ദ്രൻ പറഞ്ഞു. “നല്ല ചിന്തകൾ ആണ് നല്ല സിനിമകൾ സൃഷ്ടിക്കുന്നത്, ” അദ്ദേഹം കൂട്ടിച്ചേർത്തു.
അപരാജിത പുജാരി, നിർമിതി ബുദ്ധിയെ മെരുക്കാൻ കഴിയുന്ന പുലിയായി ഉപമിച്ചു. നിർമിതി ബുദ്ധിയുടെ സാധ്യതകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും, അതിന്റെ ഉപയോഗത്തോട് ഉത്തരവാദിത്തപരമായ സമീപനം വേണമെന്നും അവർ പറഞ്ഞു.

ബാറ്റിൽഷിപ്പ് പൊട്ടെംകിൻ പോലുള്ള ക്ലാസിക് സിനിമകൾ മനുഷ്യന്റെ സർഗാത്മക ചിന്തയുടെ ഫലമായതിനാൽ, ഏത് നിർമിതി ബുദ്ധിക്കും അത്തരം കൃതികൾ പുനഃസൃഷ്ടിക്കാനാവില്ലെന്ന് ശ്രീദേവി പി അരവിന്ദ് അഭിപ്രായപ്പെട്ടു.
പരിപാടിയിൽ ഫിപ്രസിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ടി വി ചന്ദ്രന് ഗൗതം ഘോഷ് സമ്മാനിച്ചു.
ഫ്രിപസി ഇന്ത്യ പ്രസിഡന്റ് വി കെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ടി വി ചന്ദ്രന്റെ ചിത്രങ്ങൾ സാമൂഹിക നിയന്ത്രണങ്ങളെ സൂക്ഷ്മമായി അഭിസംബോധന ചെയ്യുന്ന സമൃദ്ധവും മനോഹരവുമായ സൃഷ്ടികളായി ഗൗതം ഘോഷ് വിശേഷിപ്പിച്ചു.
സംവിധായകൻ കമൽ സംസാരിച്ചു. എഡിറ്ററും പരിഭാഷകയുമായ ലതിക പാഡ്ഗാവോങ്കർ, ജി പി രാമചന്ദ്രൻ, മധു ജനാർദ്ദനൻ എന്നിവർ സന്നിഹിതരായി.
പി ആർ ബാലകൃഷ്ണൻ എഡിറ്റ് ചെയ്ത ‘ഋത്വിക് ഘട്ടക്: അൺയീൽഡിംഗ് വിഷണറി’ എന്ന ഗ്രന്ഥം ഗൗതം ഘോഷ് ടി വി ചന്ദ്രന് നൽകി പ്രകാശനം ചെയ്തു.
19 സിനിമകൾ ഐഎഫ്എഫ്കെയിലെ പ്രദർശനത്തിൽ നിന്ന് ഒഴിവാക്കിയ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടിയിൽ ചലച്ചിത്ര പ്രവർത്തകർ ആശങ്ക രേഖപ്പെടുത്തി.
