
നിക്ഷേപം തിരികെ നൽകിയില്ല, തുകയും 28,000 നഷ്ടവും പലിശയും നൽകാൻ വിധി

തൃശൂർ : നിക്ഷേപ സംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വാടാനപ്പിള്ളിയിലെ കണ്ടംചക്കി വീട്ടിൽ ജയമോഹൻ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കൊക്കാലയിലെ മലബാർ വികാസ് നിധി ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്.ജയമോഹൻ അഞ്ച് ലക്ഷം രൂപ വീതം എതിർകക്ഷി സ്ഥാപനത്തിൽ പത്ത് ലക്ഷം രൂപയാണ് നിക്ഷേപിച്ചിരുന്നത്

.കാലാവധി കഴിഞ്ഞ്, നിരന്തരം ബന്ധപ്പെട്ടതിനെത്തുടർന്ന് അഞ്ച് ലക്ഷം രൂപ തിരിച്ച് നൽകുകയുണ്ടായി. ബാക്കി അഞ്ച് ലക്ഷം രൂപ തിരികെ ലഭിക്കുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. നിക്ഷേപ സംഖ്യ തിരികെ ലഭിക്കാതിരുന്നതിൽ ഹർജിക്കാരന് വലിയ രീതിയിലുള്ള മാനസികവിഷമവും സാമ്പത്തിക നഷ്ടവും സംഭവിച്ചതായി കോടതി വിലയിരുത്തി.
തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് നിക്ഷേപ സംഖ്യ 500000 രൂപയും ആയതിന് 2023 ജൂലൈ 1 മുതൽ 12 % പലിശയും നഷ്ടപരിഹാരമായി 25000 രൂപയും ചിലവിലേക്ക് 3000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി
