Header 1 = sarovaram
Above Pot

നരസിംഹാവതാരം എണ്ണ ഛായാചിത്രം ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചു

ഗുരുവായൂർ : കാലപ്പഴക്കത്താൽ ചൈതന്യം നഷ്ടമായ ഗുരുവായൂർ ക്ഷേത്രത്തിലെ നരസിംഹാവതാരം എണ്ണ ഛായാചിത്രത്തിന് പുനർജനി. ശീവേലിപ്പുരയിൽ വലിയ ബലിക്കല്ലിന് മുകൾ ഭാഗത്തായി സ്ഥാപിച്ചിരുന്ന ചിത്രമാണ് പുതുക്കി സൃഷ്ടിച്ചത്. ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ കെ.യു. കൃഷ്ണകുമാർ, വിദ്യാർത്ഥികളായ ശരത്ത്, വിവേക്, കാർത്തിക് എന്നിവർ ചേർന്ന് ‘പുതുജീവൻ’ പകർന്ന ചിത്രം ഇന്നു രാവിലെ ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചു.

Astrologer

ക്ഷേത്രം ഗോപുരത്തിന് മുന്നിൽ വെച്ച് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ ചേർന്ന് ചിത്രം ഏറ്റുവാങ്ങി. തുടർന്നാണ് ശ്രീ ഗുരുവായൂരപ്പന് മുന്നിൽ സമർപ്പിച്ചത്.രാത്രിയിൽ തിരക്കൊഴിയുന്ന നേരം ചിത്രം യഥാസ്ഥാനത്ത് പുനസ്ഥാപിക്കും.ചടങ്ങിൽ ദേവസ്വം ഭരണ സമിതി അംഗങ്ങായ എ വി.പ്രശാന്ത്, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സന്നിഹിതരായി.

ലോകമറിയുന്ന മലയാളി ചിത്രകാരൻ രാജാ രവിവർമ്മയുടെ ശിഷ്യ പരമ്പരയിൽപ്പെട്ട എൻ.ശ്രീനിവാസയ്യർ 1952 സെപ്തംബർ 1ന് ക്ഷേത്രത്തിൽ സമർപ്പിച്ച ചിത്രമായിരുന്നു ഇത്. എണ്ണച്ചായത്തിൽ വരച്ച ചിത്രത്തിന് ആറ് അടി നീളവും അഞ്ചടി വീതിയുമുണ്ട്. ” കോപാദാ ലോലജിഹ്വം”- എന്ന ധ്യാന ശ്ലോകത്തെ ഉപജീവിച്ച് വരച്ച ഈ ചിത്രം രചനാരീതിയും വർണ്ണ പ്രയോഗ സ്വാഭാവം കൊണ്ടും കലാ ആസ്വാദകരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു.

നരസിംഹത്തിൻ്റെ അതി ഘോര ഭാവം, കണ്ണുകളിലെ തീക്ഷ്ണത, ഹിരണ്യകശിപുവിൻ്റെ നിസ്സഹായവസ്ഥ എന്നിവയെല്ലാം ചിത്രത്തിൽ ജീവഭാവത്തിലുണ്ടായിരുന്നു. രവിവർമ്മ ശൈലിയിലായിരുന്നു രചന . 69 വർഷം മുൻപ് സ്ഥാപിച്ച ചിത്രത്തിന്കാലപ്പഴക്കത്താലും പുക പൊടിപടലങ്ങാളാലും ചൈതന്യം നഷ്ടമായി. കഴിഞ്ഞ ആറുമാസത്തിലേറായി നിരന്തര പരിശ്രമത്താലാണ് തനിമ നിലനിർത്തി പുന:സൃഷ്ടിച്ചത്.ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം നേതൃത്വത്തിലായിരുന്നു ചിത്രം പുനസൃഷ്ടിച്ചത്

Vadasheri Footer