Madhavam header
Above Pot

ഗുരുവായൂരപ്പന്റെ 27.5 ലക്ഷം രൂപ തട്ടിയെടുത്ത നന്ദകുമാറുമായി ക്ഷേത്രത്തിൽ പോലീസ് തെളിവെടുപ്പ് നടത്തി

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിലെ സ്വര്‍ണലോക്കറ്റ് വിൽപന നടത്തിയ പണം തട്ടിയെടുത്ത പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ പി.ഐ.നന്ദകുമാറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. ക്ഷേത്രത്തിലും, ദേവസ്വം ഓഫീസിലും, പടിഞ്ഞാറെനടയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിലും എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ക്ഷേത്രത്തില്‍ ലോക്കറ്റ് വില്‍പ്പന നടത്തുന്ന മുറിയിലെത്തിച്ച പ്രതി കാര്യങ്ങള്‍ വിശദീകരിച്ചു. ക്ഷേത്രത്തില്‍നിന്ന് ഭക്തര്‍ സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വഴിപാട് വാങ്ങി ലഭിക്കുന്ന തുക ബാങ്കില്‍ നിക്ഷേപിക്കാൻ കൊണ്ട് പോയതിൽ നിന്നാണ് 27.50ലക്ഷം രൂപയാണ്ഇയാള്‍ തട്ടിയെടുത്തത്.

Astrologer

ബാങ്ക് സീല്‍ ചെയ്ത് നല്‍കുന്ന രസീതിയുമായി ക്ഷേത്രത്തില്‍ നേരിട്ടെത്തിയാണ് ഇയാള്‍ തുക പിരിക്കാറ്. ക്ഷേത്രത്തില്‍ നിന്ന് വാങ്ങുന്ന പണത്തിന് കൃത്യം രസീതി നല്‍കുകയും ബാങ്കില്‍ ഏല്‍പ്പിക്കുന്ന രസീതിയില്‍ കുറവ് കാണിച്ച് ആ പണം തട്ടിയെടുക്കാറുമായിരുന്നു പതിവ്. 2019 മാര്‍ച്ച് മൂന്നിന് 2000 രൂപ എടുത്താണ് ആദ്യതട്ടിപ്പിന് തുടക്കമിട്ടത്. പിന്നീട് 20,000 രൂപ മുതല്‍ 30000 രൂപ വരെ ഒട്ടുമിക്ക ദിവസങ്ങളിലും തട്ടിയെടുക്കാറുണ്ടായിരുന്നു. ഇങ്ങിനെ 149 തവണ പണം എടുത്തിട്ടുള്ളതായാണ് പോലീസ് പറയുന്നത്. മെയ് 21നാണ് ഇയാള്‍ അവസാനമായി തുക ശേഖരിച്ചത്. 29 വര്‍ഷം മുമ്പാണ് ഇയാള്‍ അറ്റന്‍ഡറായി ജോലിയില്‍ പ്രവേശിക്കുന്നത്.

ക്ലര്‍ക്കായതിന് ശേഷം ആറ് വര്‍ഷത്തോളമായി ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറമേ മമ്മിയൂര്‍, പാര്‍ത്ഥസാരഥി ക്ഷേത്രങ്ങളില്‍ നിന്നും പണം പിരിക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പ് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് നല്‍കിയ മൂന്ന് ദിവസത്തെ പണം ബാങ്കില്‍ നിക്ഷേപിക്കുന്നതില്‍ വീഴ്ചവരുത്തിയതിനാല്‍ പഞ്ചാബ് നാഷ്ണല്‍ ബാങ്കുമായുള്ള ഇടപാട് അവര്‍ അവസാനിപ്പിച്ചിരുന്നു. മമ്മിയൂര്‍ ക്ഷേത്രത്തിലെ പണം നിക്ഷേപിച്ചതില്‍ കൃത്യമം നടന്നിട്ടില്ലെന്നും പോലീസ് കണ്ടെത്തി. ഇയാൾ തട്ടിയെടുത്ത പണം എന്തിന് വേണ്ടി ചിലവഴിച്ചു എന്ന് പോലീസിനോട്
പറയുന്നില്ല . അത് കൊണ്ട് ദേവസ്വത്തിലെയും ബാങ്കിലെയും ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടാകാമെന്നാണ് പോലീസിന്റെ വിലയിരുത്തൽ .

ദേവസ്വത്തിന്റെ ഇന്റേണൽ ഓഡിറ്റിൽ 27 .5 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവം കണ്ടെത്തിയതിനെ തുടർന്ന് ദേവസ്വം നൽകിയ പരാതി പ്രകാരം കഴിഞ്ഞ ബുധനാഴ്ചയാണ് നന്ദകുമാര്‍ അറസ്റ്റിലാകുന്നത്. തിങ്കളാഴ്ച രാത്രിയാണ് പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. ഇതോടെ ടെമ്പിള്‍ സ്റ്റേഷനിലെ പുതിയ ലോക്കപ്പിലെത്തുന്ന ആദ്യ പ്രതി നന്ദകുമാറായി. ഉച്ചവരെ തെളിവെടുപ്പ് നടത്തി വൈകീട്ട് കോടതിയില്‍ ഹാജരാക്കി. ടെമ്പിള്‍ എസ്.എച്ച്.ഒ സി.പ്രേമാനന്ദ കൃഷ്ണന്‍, എസ്.ഐ. സി.ആര്‍.സുബ്രഹ്മണ്യന്‍ ,ഗ്രേഡ് എസ് ഐ കെ വി സുനിൽ കുമാർ സിവിൽ പോലീസ് ഓഫീസർ എം വി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Vadasheri Footer