
സഞ്ചരിക്കുന്ന അലക്കു യന്ത്രം, കമ്പനി 50500 രൂപ നഷ്ടപരിഹാരം നൽകണം.

തൃശൂർ : വാഷിംഗ് മെഷ്യന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പൂങ്കുന്നം പോളക്കുളത്ത് വീട്ടിൽ ജയ്ജിത്തു്.പി.ജി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കുറുപ്പം റോഡിലെ ഫ്രിഡ്ജ് ഹൗസ് റീട്ടെയിൽ പി ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും കൊച്ചിയിലെ വേൾപൂൾ ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്. ജയ്ജിത്തു് വാങ്ങിയ വാഷിംഗ് മെഷ്യൻ ഉപയോഗിക്കുമ്പോൾ അസാധാരണ ശബ്ദം പുറപ്പെടുവിച്ചിരുന്നു.

ഉപയോഗിക്കുമ്പോൾ മറ്റൊരു സ്ഥലത്തേക്ക് നിരങ്ങിപ്പോകുന്ന അവസ്ഥയുമായിരുന്നു.പരാതിപ്പെട്ടിട്ടും ഫലമില്ലാതെ വന്ന സാഹചര്യത്തിൽ ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാകുന്നു. എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത ഇടപാടുമാണെന്ന് കോടതി വിലയിരുത്തി.
തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി വാഷിംഗ് മെഷ്യൻ്റെ വിലയായ 25500 രൂപയും നഷ്ടപരിഹാരമായി 15000 രൂപയും ചിലവിലേക്ക് 10000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
