Post Header (woking) vadesheri

മങ്കിപോക്സ് മരണം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി കെ.രാജന്‍

Above Post Pazhidam (working)

ഗുരുവായൂർ : കുരഞ്ഞിയൂരിലെ മങ്കിപോക്സ് മരണത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.രാജന്‍. 21 പേര്‍ നിരീക്ഷണത്തിലുണ്ട്. ആർക്കും രോഗ ലക്ഷണങ്ങളില്ല. മരിച്ച യുവാവിന് മറ്റു രോഗങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ച് വരികയാണ്. 21 ന് രോഗം പകർന്നിരുന്നെങ്കിൽ മറ്റുള്ളവർക്ക് ലക്ഷണം ഉണ്ടാകേണ്ട സമയം കഴിഞ്ഞു. വിദേശത്ത് നിന്ന് വരുന്നവരില്‍ ചെറിയ ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ പ്രവർത്തകരെ കാണണം. മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ മങ്കി പോക്സ് മരണമാണ് കുരഞ്ഞിയൂരിലെ യുവാവിന്റെ. ഉമ്മയെയും സഹോദരിയെയും ക്വാറന്റീനിൽആക്കിയിട്ടുണ്ട്.

പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലംഇന്ന് രാവിലെയാണ് സംസ്ഥാന ആരോഗ്യവകുപ്പിന് ലഭിച്ചത് . യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായത്. പുന്നയൂര്‍ പഞ്ചായത്തിലെ കുരഞ്ഞിയൂരിലെ എട്ടാം വാര്‍ഡിലാണ് മരിച്ച 22 കാരന്‍റെ വീട്. കഴിഞ്ഞ 21 ന് ആണ് യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്.

First Paragraph Jitesh panikar (working)

ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആദ്യം ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് മുതുവട്ടൂർ രാജ ആശുപത്രിയിലും പോയിരുന്നു. 27 ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി. പ്രകടമായ ലക്ഷണങ്ങള്‍ അപ്പോഴും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച സ്ഥിതി മോശമായി. ശനിയാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങി. യുവാവിന്‍റെ സമ്പർക്കപ്പട്ടികയിൽ 15 പേരാണുള്ളത്. യുവാവിനെ കൂട്ടിക്കൊണ്ട് വരാൻ വിമാനത്താവളത്തിലേക്ക് പോയത് നാല് കൂട്ടുകാരാണ്. ഇവരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാനും പോയിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതോടെ ഇവരോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടും.

യുഎഇയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവ് ഇക്കാര്യം മറച്ചുവച്ച് കേരളത്തിലെത്തിയെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. ഇക്കാര്യം അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി നിർദേശവും നല്‍കിയിട്ടുണ്ട്. രാജ്യത്ത് കേരളത്തിലാണ് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് വന്ന കൊല്ലം സ്വദേശിയായ 35 കാരനാണ് ആദ്യം രോഗം സ്ഥീരികരിച്ചത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജ്യത്തെ ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായതോടെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. അതേസമയം രാജ്യത്തെ മങ്കി പോക്‌സ് വ്യാപനം നിരീക്ഷിക്കാൻ ദൗത്യസംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചു. നിതി ആയോഗ് അംഗം വി കെ പോൾ പ്രത്യേക സംഘത്തെ നയിക്കും