Madhavam header
Above Pot

പറവൂരിൽ മാതാപിതാക്കളെയും കുഞ്ഞിനെയും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

പറവൂര്‍ : അച്ഛനും അമ്മയും കുട്ടിയുമടക്കം ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനുസമീപം മില്‍സ് റോഡ് വട്ടപ്പറമ്ബത്ത് സുനില്‍ (38), ഭാര്യ കൃഷ്ണേന്ദു (30) മകന്‍ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണ് മരിച്ചത്. വീട്ടിലെ രണ്ടു മുറികളിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് സുനിലിനെയും കൃഷ്ണേന്ദുവിനെയും കണ്ടത്. ആരവ് കൃഷ്ണ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു.

ഇവര്‍ക്കൊപ്പം താമസിക്കുന്ന അമ്മ ലതയെ ചെറിയപല്ലംതുരുത്തിലെ തറവാട്ടുവീട്ടില്‍ ആക്കിയശേഷം സുനിലും കുടുംബവും വ്യാഴാഴ്ച കൃഷ്ണേന്ദുവിന്റെ പച്ചാളത്തെ വീട്ടില്‍ പോയിരുന്നു. രാത്രി പതിനൊന്നരയോടെയാണ് തിരിച്ചെത്തിയത്. ഇക്കാര്യം തറവാട്ടില്‍ അറിയിക്കുകയും വെള്ളിയാഴ്ച രാവിലെ എത്തി അമ്മയെ കൊണ്ടുവരാമെന്നു പറയുകയും ചെയ്തു. എന്നാല്‍, വെള്ളിയാഴ്ച സുനില്‍ തറവാട്ടില്‍ എത്തിയില്ല. ഇരുവരുടെയും ഫോണില്‍ വിളിച്ചിട്ടും എടുത്തില്ല.

Astrologer

അമ്മയുടെ സഹോദരന്‍ സജീവ് വൈകിട്ട് 4.30ന് വീട്ടിലെത്തി കോളിങ് ബെല്‍ അടിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. മുന്‍വശത്തെ വാതില്‍ അടച്ചിരുന്നെങ്കിലും അകത്തുനിന്നു കുറ്റി ഇട്ടിരുന്നില്ല. വാതില്‍ തുറന്ന സജീവ് കണ്ടത് സുനില്‍ തൂങ്ങിനില്‍ക്കുന്നതാണ്. ഉടന്‍ ബന്ധുക്കളെ വിവരമറിയിച്ചു. സംഭവമറിഞ്ഞു പൊലീസും നാട്ടുകാരും സ്ഥലത്തെത്തി. കുട്ടിയുടെ കഴുത്തില്‍ കരുവാളിച്ച പാടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.

മൃതദേഹങ്ങള്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും. അബുദാബിയില്‍ ലിഫ്റ്റ് ടെക്നീഷ്യനായിരുന്ന സുനില്‍ കോവിഡിനെ തുടര്‍ന്നാണ് നാട്ടില്‍ എത്തിയത്. തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. കൃഷ്ണേന്ദു വീട്ടമ്മയാണ്.

Vadasheri Footer