
മണത്തല ശ്രീവിശ്വനാഥക്ഷേത്ര മഹോത്സവത്തിന് കൊടിയിറങ്ങി

ചാവക്കാട്: ചരിത്രപ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥക്ഷേത്ര മഹോത്സവത്തിന് കൊടിയിറങ്ങി .രാവിലെ 4 മണിക്ക് പള്ളിയുണർത്തൽ,4.30-ന് നിർമ്മാല്യം,തുടർന്ന് അഭിഷേകം,ഗണപതി ഹോമം,ഉഷപൂജ,ശീവേലി,ഉച്ചപ്പൂജ,കലശാഭിഷികം എന്നിവക്ക് ക്ഷേത്രം തന്ത്രി സി.കെ.നാരായണന്‍ കുട്ടി ശാന്തി,മേല്‍ ശാന്തി എം.കെ.ശിവാനന്ദന്‍ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു .

ഒമ്പതിന് ആനകളോടുകൂടിയ ശീവേലി,ഉച്ചക്ക് 3.30-ന് ക്ഷേത്രത്തിനുള്ളില്‍ ശ്രീശങ്കരപുരം പ്രകാശന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യമേളത്തിന്റെ അകമ്പടിയോടെ എഴുന്നളളിപ്പ് എന്നിവയും നടന്നു .
വൈകീട്ട് 6.30-ന് ദീപാരാധനക്ക് ശേഷം വിവിധ കരകളില്‍ നിന്നായി ഉത്സവാഘോഷ കമ്മിറ്റികളുടെ പൂരങ്ങള്‍ ക്ഷേത്രത്തിലെത്തി 8 മണിയോടെ കൂട്ടിയെഴുന്നള്ളിപ്പ് നടന്നു .കൂട്ടിയെഴുന്നള്ളിപ്പില്‍ 19 കൊമ്പന്മാർ അണിനിരന്നു .ഗജവീരന്‍ വലിയപുരക്കല്‍ ആര്യനന്ദന്‍ തിടമ്പേറ്റി .കൂട്ടിയെഴുന്നള്ളിപ്പില്‍ മേള കലാരത്നം കിഴക്കൂട്ട് അനിയൻ മാരാർ,ഗുരുവായൂര്‍ ശശിമാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 151 വാദ്യകലാകാരന്‍മാരെ അണിനിരത്തി അരയാൽത്തറമേളം അരങ്ങേറി . രാത്രി 9.30-ന് ആറാട്ട് എഴുന്നെള്ളിപ്പിന് ശേഷം ,10.30-ന് ആറാട്ട് തുടര്‍ന്ന് കൊടിയിറക്കവും നടന്നതോടെ പത്ത് ദിവസമായി നടക്കുന്ന ഉത്സവാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു .

അതെ സമയം വരവ് പൂരങ്ങളുടെ സമയ ക്രമത്തിൽ മാറ്റം വരുത്തിയ ഉത്സവ സംഘാടകർ വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ല . മുൻപ് ക്ഷേത്ര ത്തിന്റെ തെക്ക് ഭാഗത്ത് പുളിച്ചിറകെട്ടു റോഡ് വരെയും വടക്ക് കോട്ടപ്പുറം സെന്റർ വരെയും താൽക്കാലിക വഴിവിളക്കുകൾ സ്ഥാപിക്കാറുണ്ടായിരുന്നു . ഇത്തവണ ക്ഷേത്ര പരിസരത്ത് മാത്രമാണ് ലൈറ്റുകൾ സ്ഥാപിച്ചത് .ഹൈവേ നിർമാണം നടക്കുന്നതിനാൽ റോഡിൽ വഴിവിളക്കുകളും ഉണ്ടായിരുന്നില്ല . ഇതിനാൽ ഉത്സവത്തിന് എത്തിയ സ്ത്രീകളും കുട്ടികളും ഏറെ ബുദ്ധിമുട്ടി.