
മലയാളി ക്ഷേമനിധി ലിമിറ്റഡിനെതിരെ വിധി.

തൃശൂർ : നിക്ഷേപസംഖ്യ പലിശ സഹിതം നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. ഏങ്ങണ്ടിയൂർ സ്വദേശിനി സജി ഉത്തമൻ ഫയൽ ചെയ്ത ഹർജിയിലാണ് ഏങ്ങണ്ടിയൂരിൽ തന്നെയുള്ള മലയാളി ക്ഷേമനിധി ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിങ്ങ് ഡയറക്ടർക്കുമെതിരെ ഇപ്രകാരം വിധിയായതു്.

സജി ഉത്തമൻ 1,00,000 രുപയാണ് നിക്ഷേപിക്കുകയുണ്ടായതു്. നിക്ഷേപത്തിന് 10.5% പലിശ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നിക്ഷേപ സംഖ്യ പലിശ സഹിതം തിരികെ നൽകുകയുണ്ടായിട്ടില്ലാത്തതാകുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. നിക്ഷേപ സംഖ്യ പലിശ സഹിതം തിരികെ നൽകാത്ത എതിർകക്ഷികളുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത കച്ചവട ഇടപാടുമാണെന്ന് കോടതി വിലയിരുത്തി.
തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരിക്ക് 1,00,000 രൂപയും 2023 ജൂലൈ മുതൽ 10.5% പലിശയും നഷ്ടപരിഹാരമായി 5,000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
