
മലയാളി ക്ഷേമനിധി 14.40 ലക്ഷം രൂപയും പലിശയും നൽകണം

തൃശൂർ : നിക്ഷേപ സംഖ്യകൾ പലിശ സഹിതം തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിനി കാതോട്ട് വീട്ടിൽ റിനു.കെ.യു. ഫയൽ ചെയ്ത ഹർജിയിലാണ് ഏങ്ങണ്ടിയൂരുള്ള മലയാളി ക്ഷേമനിധി ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിങ്ങ് ഡയറക്ടർക്കുമെതിരെ ഇപ്രകാരം വിധിയായത്. റിനു 11,00,000/- രൂപയും 3,00,000/- രൂപയും അടക്കം 14,00,000/- രൂപ നിക്ഷേപിച്ചിരുന്നു

. എന്നാൽ നിക്ഷേപ സംഖ്യകൾ പലിശ സഹിതം തിരികെ നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. നിക്ഷേപ സംഖ്യകൾ തിരികെ നൽകാതിരുന്നത് സേവനത്തിലെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി.നിക്ഷേപ സംഖ്യകൾ തിരികെ ലഭിക്കാതിരുന്നതിനാൽ ഹർജിക്കാരിക്ക് സാമ്പത്തിക നഷ്ടവും മാനസിക വിഷമവും ബുദ്ധിമുട്ടുകളും സംഭവിച്ചതായും കോടതി നിരീക്ഷിച്ചു.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരിക്ക് 14,00,000/- (പതിനാല് ലക്ഷം) രൂപയും ആയതിന് 2017 ഡിസംബർ 13 മുതൽ 9% പലിശയും നഷ്ടപരിഹാരമായി 30,000/- രൂപയും ചിലവിലേക്ക് 10,000/- രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

