
മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക ”സംസകൃതി” പുരസ്കാരം വിദ്യാധരൻ മാസ്റ്റർക്ക്

ഗുരുവായൂർ: ഈ വർഷത്തെ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക ”സംസകൃതി” പുരസ്കാരത്തിന് വിദ്യാധരൻ മാസ്റ്ററെ തിരഞ്ഞെടുത്തു.

ഡോക്ടർ സുവർണ്ണാ നാലപ്പാട്ട്, ബി.കെ.ഹരിനാരായണൻ (ഗാന രചിയതാവ്), കവി സുധാകരൻ പാവറട്ടി, നടൻ മുരുകൻ എന്നീവർ അടങ്ങുന്ന സമിതിയാണ് മാഷിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
2025 ജൂൺ 10 ന് ഗുരുവായൂരിൽ വെച്ച് നടക്കുന്ന നാലാമത് മാടമ്പ് സ്മൃതി പർവ്വം – 2025 പരിപാടിയിൽ വെച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ അവാർഡ് സമ്മാനിക്കും.
അരനൂറ്റാണ്ടിലേറെയായി സംഗീതം പാടിച്ചും പാടിയും മലയാളിയുടെ മനസ്സിൽ പാട്ടുകൾ നിറച്ച സംഗീത സംവിധായകനാണ് വിദ്യാധരൻ മാസ്റ്റർ. ശുദ്ധ സംഗീതത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച്, സിനിമാഗാനങ്ങളിലൊതുങ്ങാതെ സംഗീതത്തിന്റെ പല വഴികളിലൂടെ നടന്ന സംഗീതകാരനാണ് പി.എസ്.വിദ്യാധരൻ.

1945 മാർച്ച് 6 ന് തൃശ്ശൂരിലെ ആറാട്ടുപുഴയിൽ ശങ്കരൻ്റെയും തങ്കമ്മയുടെയും മൂത്ത മകനായി വിദ്യാധരൻ ജനിച്ചു. ആറ് സഹോദരങ്ങളുണ്ട്.
കൊച്ചക്കൻ ആശാൻ (മുത്തച്ഛൻ), ഇരിഞ്ഞാലക്കുട ഗോവിന്ദൻകുട്ടി പണിക്കർ, ആർ വൈദ്യനാഥ ഭാഗവതർ, ശങ്കരനാരായണ ഭാഗവതർ എന്നീവരിൽ നിന്നുമാണ് മാസ്റ്റർ ശാസ്ത്രീയ സംഗീതം അഭ്യസിച്ചത്. പ്രശസ്ത സംഗീത സംവിധായകൻ ജി. ദേവരാജൻ മാസ്റ്റർ ഈണം നൽകിയ പല ചലചിത്രങ്ങളിലും അദ്ദേഹത്തിന്റെ സഹായിയായി ചലചിത്രരംഗത്തേക്ക് കടന്നു വന്നു.
ഇക്കാലയളവിൽ സ്റ്റേജ് നാടകങ്ങൾക്കു വേണ്ടിയും പാടുകയും സംഗീത സംവിധാനം നിർവ്വഹിക്കുകയും ചെയ്തു. നിരവധി ഭക്തിഗാനങ്ങൾക്കും ആൽബങ്ങൾക്കും ഈണവും നൽകിയിട്ടുണ്ട്.
ഇതോടോപ്പം കേരള സംഗീത നാടക അക്കാദമി അവാർഡ് ഉൾപ്പടെയുള്ള നിരവധി പുരസ്കാരങ്ങൾക്കും അദ്ദേഹം അർഹനായിട്ടുണ്ട്.