
നടുറോഡിൽ ശാസ്ത്ര ക്രിയക്ക് വിധേയനായ ലിനു മരണത്തിന് കീഴടങ്ങി.

കൊച്ചി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റതോടെ ജീവൻരക്ഷിക്കാനായി റോഡിൽതന്നെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ ലിനു(40) ചികിത്സയിലിരിക്കെ മരിച്ചു. ബൈക്ക് അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിലായ കൊല്ലം സ്വദേശിയായ ലിനുവിന്റെ ജീവൻ രക്ഷിക്കാൻ യുവഡോക്‌ടർമാർ നടുറോഡിൽ ശസ്‌ത്രക്രിയ നടത്തിയത് ശ്രദ്ധേയമായിരുന്നു. ശേഷം ഉടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ അന്ത്യം സംഭവിക്കുകയായിരുന്നു.”

“കൊച്ചി ഉദയംപേരൂരിൽ വച്ചാണ് അപകടമുണ്ടായത്. മൂന്നുപേർക്കായിരുന്നു അപകടത്തിൽ പരിക്കേറ്റത്. അപകടത്തിലുണ്ടായ പരിക്കിനെ തുടർന്ന് ശ്വാസകോശത്തിൽ രക്തവും മണ്ണും കയറി ശ്വസനം തടസപ്പെട്ടതിനാലാണ് ലിനുവിന് അടിയന്തര ശസ്ത്രക്രിയ നൽകാൻ ഡോക്ടർമാർ തീരുമാനിച്ചത്. ആവശ്യത്തിനുള്ള മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ നാട്ടുകാർ സംഘടിപ്പിച്ചുനൽകിയ ബ്ലേയ്ഡും പേപ്പർ സ്‌ട്രോയും ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.”
“ആശുപത്രി ഡ്യൂട്ടിക്ക് ശേഷം ക്രിസ്മസ് ആഘോഷിക്കാനായി തെക്കൻ പറവൂരിലെ സെയ്ന്റ് ജോൺസ് ദി ബാപ്റ്റിപസ് പള്ളിയിലേക്ക് പോകുകയായിരുന്നു ഡോക്ടർ തോമസ് പീറ്ററും ഭാര്യ ദിദിയയും. പള്ളിയിലെത്തുന്നതിന് കുറച്ച് മുൻപായി അപകടത്തിൽ പരക്കേറ്റ് കിടക്കുന്ന യുവാക്കളെ കാണാൻ ഇടയായി. അതിലൊരാൾ ഗുരുതര പരിക്കുകളില്ലാതെ എഴുന്നേറ്റ് നിൽക്കുന്നുണ്ടായിരുന്നു. മറ്റൊരാളുടെ വായിൽ നിന്ന് രക്തം വരുന്നുണ്ടെങ്കിലും അയാൾ സംസാരിക്കുന്നുണ്ടായിരുന്നു.”

“എന്നാൽ മൂന്നാമനായ ലിനുവിന്റെ അവസ്ഥ ഗുരുതരമായിരുന്നു. മുഖത്തും മറ്റും പരക്കേറ്റ് രക്തം വാർന്നുപോകുന്നുണ്ടായിരുന്നു. അയാളുടെ കഴുത്ത് ഒരാൾ പ്രത്യേക രീതിയിൽ പിടിച്ചിരിക്കുന്നത് മാത്യുവും ദിദിയയും ശ്രദ്ധിച്ചു. പരിചരിക്കുന്ന രീതിയിൽ നിന്ന് അതൊരു ഡോക്ടറാണെന്ന് ഇരുവർക്കും മനസിലായി. ആശുപത്രിയിൽ എത്തുന്നതുവരെ യുവാവിന്റെ ജീവൻ നിലനിൽക്കില്ലെന്ന് മനസിലായതിനാൽ മൂന്ന് ഡോക്ടർമാരും ചേർന്ന് റോഡരികിൽ തന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. മൊബൈൽ വെളിച്ചത്തിലായിരുന്നു ശസ്ത്രക്രിയ. അടിയന്തര ഘട്ടത്തിൽ ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടർമാർക്ക് ഗവർണർ രാജേന്ദ്ര ആർലേക്കർ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.”
