
കുറിക്കമ്പനി ബോണസ് തുകയും, നഷ്ടവും നൽകണം.

തൃശൂർ : ക്രമപ്രകാരം കുറി വെച്ചില്ലെന്നാരോപിച്ച്, 30000 രൂപയുടെ ബോണസ് ആനുകൂല്യം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ അയ്യന്തോൾ സ്വദേശി പാറേപറമ്പിൽ വീട്ടിൽ ബാബു.പി.എസ്. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒളരിക്കരയിലുള്ള ഒളരി ലിറ്റിൽ ഫ്ലവർ കുറീസ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്.

എതിർകക്ഷി സ്ഥാപനം നടത്തിയ കുറിയിൽ ഹർജിക്കാരൻ ചേർന്ന് കൃത്യമായി കുറി വെച്ച് തീർത്തിരുന്നു. കുറി കൃത്യമായി വെക്കുന്നവർക്ക് 30000 രൂപ ബോണസ് തുക വാഗ്ദാനം ചെയ്തിരുന്നു. കുറി കഴിഞ്ഞപ്പോൾ ക്രമപ്രകാരം അടക്കാതെ വീഴ്ച വരുത്തി എന്ന് കാണിച്ച് ഹർജിക്കാരന് എതിർകക്ഷി സ്ഥാപനം നോട്ടീസ് നൽകുകയായിരുന്നു. ബോണസ് നൽകാതിരിക്കുവാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണിതെന്ന് മനസ്സിലാക്കിയ ഹർജിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
ഹർജിക്കാരന് ബോണസ് ആനുകൂല്യം നിഷേധിച്ചതു് തെറ്റായ നടപടിയാണെന്ന് കോടതി വിലയിരുത്തി.ഹർജിക്കാരന് സാമ്പത്തിക നഷ്ടവും മാനസിക പ്രയാസവും സംഭവിച്ചെന്നും കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ബോണസ് തുക 30000 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 2500 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

