“കുടിയന്മാരുടെ ശ്രദ്ധക്ക്” കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഇനി മദ്യ വിൽപനയും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റുകള്‍ തുറക്കും. ഇതിന് നിയമതടസ്സങ്ങളില്ലെന്നും ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഏത് സ്ഥാപനത്തിനും കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വാടകമുറി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

Above Pot

മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി എം ഡി ബിജു പ്രഭാകര്‍ പുതിയ ആശയം മുന്നോട്ട് വച്ചത്. കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളില്‍ വര്‍ഷങ്ങളായി നിരവധി മുറികള്‍ വാടകയ്ക്ക് പോകാതെ കിടപ്പുണ്ട്. ബെവ്കോയുടെ വില്‍പ്പനശാലകളില്‍ ഭൂരിഭാഗവും സ്വകാര്യ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന വാടകയാണ് ഇതിന് ബെവ്കോ നല്‍കുന്നത്. ഈ വരുമാനം കെഎസ്ആര്‍ടിസിക്ക് ലഭിക്കാന്‍ പുതിയ പദ്ധതി വഴിയൊരുക്കും.

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്കോ, വില്‍പ്പനശാലകള്‍ മാത്രമാണ് തുറക്കുന്നത്. ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യം ഒരുക്കുന്നില്ല. അതിനാല്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധുമുട്ടുണ്ടാകില്ലെന്ന് മന്ത്രി വിശദീകരിച്ചു. ജീവനക്കാര്‍ ജോലി സമയത്ത് മദ്യപിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. അനുവദനീയമായ അളവില്‍ മദ്യവുമായി യാത്ര ചെയ്യുന്നതിന് നിയമതടസ്സമില്ല എന്നതും അനുകൂല ഘടകമാണ്. ബെവ്കോക്ക് മാത്രമല്ല, നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന എത് സ്ഥാപനത്തിനും കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കടമുറികള്‍ വാടകക്ക് നല്‍കുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.