Madhavam header
Above Pot

കേരളീയ വേഷത്തിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുവായൂരിൽ ദർശനം നടത്തി

ഗുരുവായൂർ: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സന്ദർശനം
.പത്നി സവിത കോവിന്ദ്, മകൾ സ്വാതി കോവിന്ദ്, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പം വാഹനത്തിൽ തെക്കേ നടയിൽ അദ്ദേഹം വന്നിറങ്ങി. കസവ് മുണ്ടും വേഷ്ടിയുമായിരുന്നു വേഷം.

Astrologer

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ,ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ രാംനാഥ് കോവിന്ദിനെ പൊന്നാടയണിയിച്ചു. തുടർന്ന് മേൽപുത്തൂർ ആഡിറ്റോറിയത്തിലും കിഴക്കേ നടയിലും നിന്നിരുന്ന ഭക്തജനങ്ങളെ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മുൻ രാഷ്ട്രപതി ക്ഷേത്രത്തിൽ പ്രവേശിച്ചത്.

കൊടിമര ചുവട്ടിൽ നിന്ന് ആദ്യം ശ്രീ ഗുരുവായൂരപ്പനെ തൊഴുത ശേഷം നാലമ്പലത്തിൽ കടന്നു.സോപാനപടിയിൽ നിന്ന് ഭഗവാനെ വീണ്ടും തൊഴുത് പ്രാർത്ഥിച്ചു. കാണിക്കയും സമർപ്പിച്ചു. പിന്നീട് ഗണപതി ഭഗവാനെ തൊഴുത് പ്രസാദം വാങ്ങി. ദർശനം പൂർത്തിയാക്കി കൊടിമര ചുവട്ടിൽ എത്തിയ മുൻരാഷ്ട്രപതിക്കും കുടുംബാംഗങ്ങൾക്കും ദേവസ്വം ചെയർമാൻ പ്രസാദ കിറ്റ് നൽകി കൂടാതെ അദ്ദേഹത്തിന് നെറ്റിയിൽ തൊടാൻ കളഭവും നൽകി.

ദേവസ്വത്തിൻ്റെ ഉപഹാരമായി ചുമർചിത്രം ഭരണ സമിതി അംഗം കെ.ആർ.ഗോപിനാഥ് രാംനാഥ് കോവിന്ദിന് സമ്മാനിച്ചു. ഗജരാജൻഗുരുവായൂർ കേശവനും പാപ്പാനായി ശ്രീഗുരുവായൂരപ്പനും നിൽക്കുന്നത് ആവിഷ്കരിച്ച ചുമർചിത്രമാണ് നൽകിയത്. തുടർന്ന് ചെയർമാൻ ദേവസ്വം ഡയറിയും നൽകി..

. ദർശനത്തിന് എല്ലാ സൗകര്യവുമൊരുക്കിയ ഗുരുവായൂർ ദേവസ്വത്തിന് നന്ദി പറഞ്ഞാണ് അദ്ദേഹവും കുടുംബവും മടങ്ങിയത്. മുൻ രാഷ്ട്രപതി ഇസഡ് പ്ലസ് കാറ്റഗറിയിൽപ്പെട്ട വിഐപിയായതിനാൽ ക്ഷേത്രപരിസരത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്.മുൻ രാഷ്ട്രപതിയുടെ സന്ദർശന ശേഷം പതിവ് പോലെ ഭക്തർ ക്ഷേത്ര ദർശനം തുടർന്നു

Vadasheri Footer